തെരുവുനായ്ക്കളുടെ കാര്യത്തിൽ ഗോവൻ മാതൃക പിന്തുടരുന്നതു സംബന്ധിച്ച് സംസ്ഥാന മൃഗക്ഷേമ ബോർഡ് തീരുമാനമെടുക്കും. നാളെ 2നു ചേരുന്ന മൃഗക്ഷേമ ബോർഡ് യോഗത്തിന്റെ അജൻഡയിൽ ഇതും ഉൾപ്പെടുത്തി.
പേവിഷ നിർമാർജനത്തിനുള്ള നടപടികളുടെ രാജ്യാന്തര മൃഗക്ഷേമ സംഘടനയും എൻജിഒയുമായ ‘മിഷൻ റാബീസി’നെ നോളജ് പാർട്നറാക്കാനുള്ള നിർദേശമാണ് മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പിനുള്ള പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
ഇതിൽ മിഷൻ റാബീസിനെ കൂടി പങ്കാളിയാക്കാനാണു നീക്കം. കുത്തിവയ്പിനാവശ്യമായ സാങ്കേതിക സഹായം നൽകാൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ(കേരള ചാപ്റ്റർ)സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
മിഷൻ റാബീസും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (കേരള ചാപ്റ്റർ)പ്രതിനിധികളും തമ്മിൽ വ്യാഴാഴ്ച ഓൺലൈൻ ചർച്ച നടത്തി. ഇതേ തുടർന്നാണ് സംസ്ഥാന മൃഗക്ഷേമ ബോർഡ് അന്തിമ തീരുമാനമെടുക്കട്ടെ എന്നു തീരുമാനിച്ചത്. പദ്ധതി നടപ്പാക്കിയാൽ 5 വർഷത്തിന് അകം കേരളത്തെ പേവിഷ മുക്ത സംസ്ഥാനമാക്കാൻ കഴിയുമെന്നാണു ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വിലയിരുത്തൽ. ആനിമൽ ബർത്ത് കൺട്രോൾ(എബിസി)പദ്ധതി പ്രകാരമാണ് തെരുവുനായ്ക്കൾക്ക് കുത്തിവയ്പു നൽകാൻ മിഷൻ റാബീസ് സഹായം നൽകുക.
615 തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് എടുത്തു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ മാസം പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തത് 615 തെരുവുനായ്ക്കൾക്ക്. ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുത്തിവച്ചത് 21 തെരുവുനായ്ക്കൾക്കും. ഈ മാസം ഒന്നു മുതൽ 19 വരെയുള്ള കണക്കുകളാണിത്.
സംസ്ഥാനത്ത് 2.9 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പ് തന്നെ 3 വർഷം മുൻപു പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
തെരുവുനായ്ക്കൾക്കുള്ള തീവ്ര വാക്സിനേഷൻ ഇന്നലെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും തുടങ്ങിയിട്ടില്ല. ഏറ്റവും കൂടുതൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത് കോട്ടയം ജില്ലയിലാണ്; 226. രണ്ടാമത് തൃശൂർ (158). തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഒരു തെരുവുനായയ്ക്കു പോലും വാക്സീൻ നൽകിയിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണംഎന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; മന്ത്രി രാജേഷ്
കണ്ണൂർ ∙ കുടുംബശ്രീ മുഖേനയുള്ള എബിസി (ആനിമൽ ബർത് കൺട്രോൾ) കേന്ദ്രങ്ങൾക്കുള്ള ഹൈക്കോടതിയുടെ വിലക്കു നീക്കണമെന്നും പേപ്പട്ടികളെയും അപകടകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി നൽകണമെന്നുമാണു സുപ്രീം കോടതിയോടു സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നതെന്നു മന്ത്രി എം.ബി.രാജേഷ്.
‘ഈ ആവശ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിന് എതിരെയുള്ള പ്രചാരണ ആയുധമായി ഉപയോഗിക്കുന്നുണ്ട്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാൻ ശ്രമിക്കുന്നു എന്നാണു വ്യഖ്യാനം. അക്രമകാരികളായ പട്ടികൾ രാത്രിയാണു പുറത്തിറങ്ങുന്നതെന്നും ആ സമയത്താണു പിടികൂടാൻ എളുപ്പമെന്നും വിദഗ്ധോപദേശം ലഭിച്ചിട്ടുണ്ട്. കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. നായ്ക്കളെ പിടിക്കാൻ കുടുംബശ്രീകളും തദ്ദേശ സ്ഥാപനങ്ങളും വഴി പരിശീലനം നൽകും. തദ്ദേശ സ്ഥാപനങ്ങൾ ഈ മാസം 15 മുതൽ തന്നെ വാക്സിനേഷൻ തുടങ്ങിയിട്ടുണ്ട്’– രാജേഷ് പറഞ്ഞു.