കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, തദ്ദേശ സ്വയംഭരണ ആസൂത്രണം, എൻജിനിയറിങ്, ഗ്രാമവികസനം വകുപ്പുകളുടെ സേവനം ഏകീകരിച്ച് പൊതുസർവീസ് രൂപീകരിക്കലിന് ബിൽ നിയമ സാധുത ഉറപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രവർത്തനം ഊർജ്ജിതപ്പെടുത്തലും സേവനങ്ങൾ വേഗത്തിലാക്കലും എകീകരണത്തിലൂടെ ഉറപ്പാക്കുന്നുവെന്ന് ബില്ലിന്റെ ചർച്ചയ്‌ക്ക് മറപടിയായി മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. പ്രാദേശിക വികസനം, ആസൂത്രണം, ദുരന്തനിവാരണം, മാലിന്യസംസ്കരണം എന്നിവയിലടക്കം യോജിച്ചു പ്രവർത്തിക്കേണ്ട ജീവനക്കാർ വ്യത്യസ്‌ത വകുപ്പുകളിലായി പരസ്‌പരബന്ധമില്ലാതെ കഴിയുന്ന രീതി അവസാനിക്കും.
തദ്ദേശസ്ഥാപനങ്ങൾ ഏജൻസിപ്പണിയല്ല നിർവഹിക്കുന്നതെന്ന് പ്രതിപക്ഷ ആക്ഷേപത്തിന് മന്ത്രി മറുപടി നൽകി. തദ്ദേശ സ്ഥാപനങ്ങളെ ചേർത്തുനിർത്തിയാണ് സംസ്ഥാനം കൊടിയ പ്രതിസന്ധികളെ നേരിട്ടത്. വകുപ്പുകളുടെ ഏകീകരണത്തിനുമുമ്പ് എല്ലാവിഭാഗം സംഘടനകളുമായി ചർച്ച നടത്തി. അഴിമതി ആരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. തെറ്റായ നിലപാട് സ്വീകരിക്കുന്നവരും, ആർത്തിയോടെ ഇടപെടുന്നവരുമായ ഒരു വിഭാഗമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ലൈഫ് പദ്ധതിയിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ് മുൻഗണന. വീട് നിർമ്മാണത്തിന് കരാറിലെത്താൻ ഈ വിഭാഗങ്ങൾ വിമുഖത കാട്ടുന്നു. ഉദ്യോഗസ്ഥരെ വീടുകളിലേക്ക് അയച്ചാണ് ഈ വിഭാഗങ്ങളെ പദ്ധതിയുടെ ഭാഗമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി ജോയി, റോജി എം ജോൺ, ടി എസ് വിനോദ്, പി ഉബൈദുള്ള, മാത്യു കുഴൽനാടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു