ഓണത്തിരക്കിൽ അമർന്ന് കണ്ണൂർ നഗരം. പൊലീസ് മൈതാനിയും കലക്ടറേറ്റ് മൈതാനിയും മേളകൾകൊണ്ട് നിറഞ്ഞു. അടുത്തദിവസങ്ങളിൽ തെരുവുകച്ചവടക്കാരും പൂക്കച്ചവടക്കാരും നഗരം കീഴടക്കും. സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരങ്ങളും ഓണാഘോഷപരിപാടികളും നടക്കുന്നതോടെ നഗരം കളറാകും.
മഴ മാറി നിന്നതോടെ ഇതര സംസ്ഥാനത്തുനിന്നെത്തിയ കച്ചവടക്കാരും മൺപാത്രക്കച്ചവടക്കാരും വഴിയോരങ്ങളിൽ ഇടം പിടിച്ചു.
കോവിഡിന്റെ ആശങ്കകൾ ഒഴിഞ്ഞതോടെ ഓണക്കാലം ആഘോഷിക്കാനുള്ള തിരക്കിലാണ് ജനങ്ങൾ. ജില്ലാഭരണസംവിധാനവും ഡിടിപിസിയും ചേർന്ന് ഓണഘോഷപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പൊലീസ് മൈതാനിയിൽ കൈത്തറി സംഘങ്ങളുടെ പവിലിയനിൽ തിരക്ക് ആരംഭിച്ചുകഴിഞ്ഞു. കൈത്തറി വസ്‌ത്രങ്ങൾക്കൊപ്പം വീട്ടിലേക്കുള്ള കുഷ്യനുകളും ചെയർപാഡും ചവിട്ടികളും തലയണയും എല്ലാം ഇവിടെനിന്നും വാങ്ങാം. കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്കുകൾ അടക്കമുള്ള ഓണംഫെയറിലും തിരക്കേറെയാണ്.
തൊട്ടടുത്തുതന്നെ ജില്ലാപഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന മേള ഇന്ന് ആരംഭിക്കും.
വിലക്കുറവിന്റെ മേള ഉത്‌പന്നങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാകാറുണ്ട്. ജില്ലയിലെ സംരംഭകർക്കെല്ലാം മേളവഴി മികച്ച വിപണി ലഭിക്കും.
പയ്യാമ്പലത്തെ കേന്ദ്രഓഫീസിനോട് അനുബന്ധിച്ചും തളാപ്പിലെ ഫാമിലിഷോപ്പിക്കൊപ്പവും പൊലീസ് മൈതാനിയിലെ ഗ്രൗണ്ടിലും ദിനേശ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്‌ക്കും പ്രദർശനത്തിനും പ്രത്യേകസ്‌റ്റാൾ ഉണ്ടാകും. തലശേരി, പയ്യന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലും ദിനേശ് സ്‌റ്റാൾ പ്രവർത്തിക്കുന്നുണ്ട്.
കലക്ടറേറ്റ് മൈതാനിയിൽ ചെറുതും വലുതുമായ നിരവധി മേളകൾ നടക്കുന്നുണ്ട്. രാജസ്ഥാൻ മേളയും മലബാർ മേളയിലുമെല്ലാം നിരവധി ആളുകളാണ് എത്തുന്നത്. രാജസ്ഥാനിലെ തനത് നെയ്‌ത്തുകാരും ശിൽപ്പികളുടെയും കലാകാരന്മാരുടെയും കൂട്ടായ്‌മയിലാണ് കൈത്തറി കരകൗശല ഉൽപ്പന്നങ്ങളും ജ്വല്ലറികളുമാണ് മേളയിലുള്ളത്. സാരി, കുർത്ത, ഡ്രസ് മെറ്റീരിയലുകൾ, ബെഡ്‌ഷീറ്റ്, ഹാന്റ് ലും ബാഗുകൾ, പ്രഷ്യസ്, സെമി പ്രഷ്യസ് ജ്വല്ലറികളും മേളയിലുണ്ട്.