നെടുംപൊയിൽ: നെടുംപൊയിൽ വനത്തിനുള്ളിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മാനന്തവാടി രൂപതയുടെ കീഴിലുള്ള സെമിനാരി വില്ലയിൽ വൻ കൃഷിനാശം. മലവെള്ള പാച്ചിലിൽ പ്രദേശം രണ്ടായി പിളർന്നു.
കഴിഞ്ഞദിവസം കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ നെടുംപോയിൽ വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ഇരുപത്തെട്ടാം മൈലിനും ഇരുപത്തേഴാം മൈലിനും ഇടയിലെ സെമിനാരിയിലെ ഏക്കറുകളോളമുള്ള കൃഷിയിടം ഒറ്റരാത്രി കൊണ്ട് ഇല്ലാതായത്.
തൊട്ടടുത്തുള്ള കൃസ്തുദാസി കോൺവന്റിന്റെ കൃഷിയിടത്തിലും വ്യാപക നാശമുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കനത്ത കൃഷിനാശത്തിന് പുറമേ സെമിനാരിയിൽ കൂട്ടിയിട്ടിരുന്ന പതിനയ്യായിരത്തോളം തേങ്ങകളും പശുഫാമും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി.
റബർ, കമുക്, വാഴ, കുരുമുളക് തുടങ്ങിയ വിളകളും, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളും മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി.