തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരിൽ ഇരുപത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ കേരളത്തിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്നും പകർച്ചവ്യാധി രോഗവ്യാപനം ഇല്ലാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യാപനശേഷി കുറവാണെങ്കിലും പകർച്ചവ്യാധിയായതിനാൽ ഒരു രോഗം പകരാതിരിക്കാൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധമാർഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്സിന്റെ മരണനിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന്റെ മരണം എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയിൽ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം ഇരുപത്തിയൊന്നിന് യു.എ.ഇ യിൽ നിന്നെത്തിയ യുവാവിനെ മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിലാണ്. യുവാവിന്റെ സ്രവപരിശോധനാഫലം ഞായറാഴ്ച്ച ലഭിക്കും.
അതിനിടെ, ഇന്ത്യയിലെ മങ്കിപോക്സ് യൂറോപ്പിലെ വകഭേദമല്ലെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. യൂറോപ്പില്‍ അതീവ വ്യാപനശേഷിയുള്ള ബി-വണ്‍ വകഭേദമാണുള്ളത്. കേരളത്തില്‍ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് വിധേയമാക്കി നടത്തിയ പരിശോധനയില്‍ എ-രണ്ട് വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനം നടത്തിയ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഐ.സി.എം.ആറിലെയും ശാസ്ത്രജ്ഞര്‍ പറഞ്ഞു.