ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്.
‘ താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ച് അതിൽ ഖേദം പ്രകടിപ്പിക്കുന്നു. അത് നാക്കുപിഴ സംഭവിച്ചതാണെന്ന് ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യർത്ഥന.’- അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെ ആയിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. ഇതിനെ ഭരണപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയെ നേരിട്ട് കണ്ട മാപ്പ് പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോട് പറയില്ലെന്നും അധീർ രഞ്ജൻ പറഞ്ഞിരുന്നു. രാഷ്ട്രപതിക്ക് പരാതി നൽകാൻ പോവുകയാണെന്ന് മാധ്യമങ്ങളോട് പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.
previous post