വിഴിഞ്ഞം: കഴിഞ്ഞ 13ന് തമിഴ്നാട് ഇരയിമ്മൻതുറ കടൽ തീരത്തടിഞ്ഞ മൃതദേഹം വിഴിഞ്ഞം ആഴിമലയിൽ പെൺസുഹൃത്തിനെ തേടിയെത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റേതാണെന്നു സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മരിച്ചതു പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ കിരൺ (25) തന്നെയാണെന്ന് ഉറപ്പിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിനെ മർദിക്കുകയും ബൈക്കിൽ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇവരിൽ ഒന്നാം പ്രതിയും പെൺകുട്ടിയുടെ സഹോദരീ ഭർത്താവുമായ രാജേഷ് (34) ഇന്നലെ കീഴടങ്ങി. പെൺകുട്ടിയുടെ സഹോദരൻ ഹരി, സുഹൃത്ത് അരുൺ എന്നിവരാണു രണ്ടും മൂന്നും പ്രതികൾ.
സമൂഹമാധ്യമം വഴിയാണു കിരണും ആഴിമല സ്വദേശിനിയുമായി പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാൻ സുഹൃത്തുക്കൾക്കൊപ്പം 9ന് ഉച്ചയോടെ കിരൺ ആഴിമലയിൽ എത്തി. ഇതറിഞ്ഞാണു രാജേഷും ഹരിയും അരുണും സ്ഥലത്തെത്തിയത്. തുടർന്നു വാക്കേറ്റമുണ്ടായെന്നും കിരണിനെ മർദിച്ചെന്നും പൊലീസ് അറിയിച്ചു.