കൽപറ്റ : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച ശേഷം വെട്ടിക്കൊന്നു നുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഫസ്ന കൈപ്പഞ്ചേരിയെ(28) നിലമ്പൂർ പൊലീസ് വയനാട്ടിലെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫസ്ന അവിടെനിന്ന് ഒളിവിൽപോകാൻ ശ്രമിക്കുമ്പോഴാണു പിടിയിലായത്.
ഷാബാ ഷരീഫിനെ ഒളിവിൽ പാർപ്പിച്ച നിലമ്പൂർ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണു ഫസ്ന. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റു പ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു. ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്‌നയെ പലപ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിച്ചിരുന്നില്ല.