ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉത്സവ ലഹരി. പ്രതീക്ഷിച്ചതു പോലെ മത്സ്യം ലഭിച്ചു തുടങ്ങിയതാണ് തീരത്ത് ആവേശം വിതച്ചത്. അമ്പലപ്പുഴ അയ്യൻകോയിക്കൽ, പുന്നപ്ര ഫിഷ്ലാൻഡ്, ഗലീലിയ, തോട്ടപ്പള്ളി ഹാർബർ എന്നിവിടങ്ങളിൽ ചന്തക്കടവുകൾ പ്രവർത്തനം തുടങ്ങി.
ഏറെനാളായി മണ്ണെണ്ണ വാങ്ങാൻ പോലും വക കിട്ടാതിരുന്ന പല വള്ളങ്ങൾക്കും നഷ്ടമില്ലാത്ത രീതിയിൽ മത്സ്യം ലഭിച്ചു തുടങ്ങി. ചൂടനും കൊഴുവയും ചെറിയ അയലയും നാരൻ ചെമ്മീനുമാണ് ലഭിക്കുന്നതിലധികവും. വിലക്കൂടുതലുള്ള പൂവാലൻ ചെമ്മീനും പല വള്ളങ്ങൾക്കും ലഭിച്ചു. ഇതിന് കിലോയ്ക്ക് 190 രൂപ വില ലഭിച്ചു.
കൊഴുവയ്ക്കും ചൂടനും 20 മുതൽ 30 വരെയായിരുന്നു വില. ചെറിയ അയലയ്ക്ക് 110 മുതൽ 120 രൂപവരെ ലഭിച്ചു. പല വള്ളങ്ങളിലും ഒന്നു മുതൽ ഒന്നര ലക്ഷം രൂപയുടെ വരെ മീൻ ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അനുകൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവുമാണ് പരമ്പരാഗത മേഖലയിൽ പ്രതീക്ഷയ്ക്കു വകയേകിയത്.
അടുത്ത ദിവസങ്ങളിലും ഇതേ നില തുടരാനാണ് സാധ്യതയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 50 ദിവസമാണ് ട്രോളിംഗ് നിരോധനം. അടുത്ത മാസം 30 അർധരാത്രിയോടെ നിരോധനം പിൻവലിക്കും. ഇക്കാലയളവിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യങ്ങൾക്കു നല്ല വില ലഭിക്കാറുള്ളത്. ഉപഭോക്താക്കൾക്കു നല്ല മത്സ്യങ്ങൾ ലഭിക്കുന്നതും ഈ സമയത്താണ്.