മാങ്ങയ്ക്കു പിന്നാലെ മാവിലകൊണ്ടും പെരുമ നേടി മുന്നേറാനൊരുങ്ങി കുറ്റ്യാട്ടൂർ. കണ്ണൂരിന്റെ “മാംഗോ സിറ്റി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയിൽനിന്നും ഇലയിൽനിന്നും വരുമാനം കണ്ടെത്തുകയാണ് കുറ്റ്യാട്ടൂര്‍ നിവാസികൾ. കുറ്റ്യാട്ടൂര്‍ കേന്ദ്രമായുള്ള കുറ്റ്യാട്ടൂര്‍ മാങ്കോ പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് ജനങ്ങളിൽനിന്ന് മാങ്ങ സംഭരിച്ച് വരുമാനമൊരുക്കുന്നതെങ്കിൽ, നീലേശ്വരം കേന്ദ്രമായുള്ള ഇനോ വെൽനെസ് നിക്ക എൽഎൽപി കമ്പനിയാണ് മാവിലകൊണ്ട് ടൂത്ത് പൗഡർ നിർമിച്ച് വിപണിയിലെത്തിക്കുന്നത്.
ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം
ഒന്നര മാസംകൊണ്ട് ഒന്നര ലക്ഷം രൂപയാണ് മാവില പെറുക്കി വില്പന നടത്തി കുറ്റ്യാട്ടൂരിലെ കുടുംബശ്രീ പ്രവർത്തകർ നേടിയത്. രണ്ടു ഘട്ടങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച മാവില കിലോയ്ക്ക് 150 രൂപ വച്ചാണ് ടൂത്ത് പൗഡർ കമ്പനി വാങ്ങിയത്. മാസങ്ങൾക്ക് മുമ്പ് തന്നെ കമ്പനി അധികൃതർ കുറ്റ്യാട്ടൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരെ അറിയിക്കുകയും കുടുംബശ്രീയുടെ നേതൃത്വത്തിൽ പഴുത്തതും ഉണങ്ങിയതുമായ മാവില ശേഖരിക്കുകയും ചെയ്തത്. മാവില ശേഖരണം വൻ വിജയമായതോടെ ടൂത്ത് പൗഡർ കമ്പനിയുടെ പ്രവർത്തനം കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ആരംഭിക്കാനുള്ള ആലോചനയുമുണ്ട്.
ഭൗമ സൂചിക പദവി
കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് അടുത്തിടെ ലഭിച്ച ഭൗമ സൂചിക പദവി മാങ്ങയ്ക്ക് ആഗോള വിപണിയൊരുക്കിയിട്ടുണ്ട്. ഒരു പ്രത്യേക ഉത്പന്നത്തിന് അതിന്റെ ദേശാപരമായ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരാഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയാണ് ഭൗമ സൂചിക (ജിഐ ടാഗ്). ഭൗമ സൂചിക രജിസ്ട്രേഷന് ലഭിച്ച ഉത്പന്നങ്ങൾക്ക് അന്തർദേശീയ വിപണിയിൽ ഉയർന്ന വില ലഭിക്കും. രാജ്യാന്ത വിനോദ സഞ്ചാരികളുടെ ഇഷ്ട ഉത്പന്നമായും ജിഐ രജിസ്ട്രേഷനുള്ള ഉത്പന്നം മാറും. പ്രാദേശിക ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിനും മാർക്കറ്റിംഗിനും ജിഐ ടാഗ് സഹായിക്കും. ജിഐ ഉത്പന്നങ്ങൾക്ക് നിയമസംരക്ഷണമുള്ളതിനാൽ അതിന്റെ അനധികൃത വില്പന തടയിടാനും കഴിയും. ഇതോടെ ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുകയും നാടിന്റെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് വഴിതുറക്കുകയും ചെയ്യും.
കേരളത്തിന്റെ സ്വന്തം മാങ്ങ
ഇതര സംസ്ഥാന ഇനങ്ങളായ അൽഫോൻസ, നീലം, മുണ്ടപ്പ എന്നിവപോലെ കേരളത്തിന്റെ സ്വന്തമാണ് കുറ്റ്യാട്ടൂർ മാങ്ങ. അഴകും ഔഷധഗുണവും പോഷകമൂല്യവും മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയതാണ് കുറ്റ്യാട്ടൂർ മാമ്പഴം. കുറ്റ്യാട്ടൂര്‍ ഗ്രാമത്തില്‍ ആറായിരത്തോളം മാവ് കര്‍ഷകരുണ്ട്.
വരവ് നീലേശ്വരം രാജകുടുംബത്തിൽനിന്ന്
നൂറ്റാണ്ടുകൾക്കുമുമ്പ് നീലേശ്വരം രാജകുടുംബത്തിൽനിന്ന് കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്തും കുറ്റ്യാട്ടൂരിലെ ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റ്യാട്ടൂർ മാവ് എന്നാണ് ഐതിഹ്യം. ഭൂപരിഷ്കരണത്തിനുമുമ്പ് സവർണ കുടുംബങ്ങളിൽ മാത്രം ഒതുങ്ങിയതിനാൽ കുറ്റ്യാട്ടൂർ മാങ്ങ “നമ്പ്യാർ മാങ്ങ’ എന്നും അറിയപ്പെടുന്നു. ഭൂപരിഷ്കരണത്തോടെ സാധാരണക്കാരുടെ തൊടികളിലും മാവുകൾ പടർന്നുപന്തലിച്ചു. കുറ്റ്യാട്ടൂരിൽ ഇന്നും രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മാവുകൾ കാണാം.
ഫെബ്രുവരി മുതൽ മേയ് വരെ വിളവെടുപ്പ്
മാവ് കൃഷിക്ക് അനുയോജ്യമായ മണ്ണാണ് കുറ്റ്യാട്ടൂരിലേത്. വളപ്രയോഗമില്ലാതെ തികച്ചും ജൈവരീതിയിലാണ് കൃഷി. സാധാരണ നാട്ടുമാവുകൾ മകരമാസക്കുളിരിലാണ് പൂക്കാറുള്ളതെങ്കിലും കുറ്റ്യാട്ടൂർ മാവ് വൃശ്ചികം-ധനു മാസങ്ങളിലാണ് പൂക്കുന്നത്. മൂന്നാഴ്ചയാണ് പൂക്കാലം. റോഡരികുകളിലും പറമ്പുകളിലും മീനച്ചൂടിൽ ഇവ പൂത്തുനിൽക്കുന്ന കാഴ്ചതന്നെ ആനന്ദകരമാണ്. ഫെബ്രുവരി മുതൽ മേയ് വരെയായ് പ്രധാന വിളവെടുപ്പ്. ചില സമയങ്ങളിൽ മേയ് അവസാനം വരെയും വിളവെടുപ്പ് നീളാറുണ്ട്. പരമ്പരാഗതരീതിയിലാണ് മാങ്ങ വിളവെടുക്കുന്നത്. മരത്തിൽ കയറി വലത്തോട്ടി ഉപയോഗിച്ച് പറിച്ച് ചാക്കിൽ നിറച്ച് കയർ കെട്ടി താഴ്ത്തുകയാണ് ചെയ്യുന്നത്. വൈക്കോൽ, കാഞ്ഞിര മരത്തിന്റെ ഇല, ചണച്ചാക്ക് എന്നിവ ഉപയോഗിച്ചാണ് മാങ്ങ പഴുപ്പിക്കുന്നത്. അഞ്ച്-എട്ട് ദിവസം കൊണ്ട് പഴുക്കും. മാമ്പഴ സീസണിൽ കുറ്റ്യാട്ടൂരിലെ പ്രധാന റോഡുകളിലും ഇട റോഡുകളിലും നീളെ മാങ്ങ വില്‍ക്കുന്ന സ്ത്രീകളും കുട്ടികളും പതിവു കാഴ്ചയാണ്.
ഫൈബറിന്റെ അളവ് കൂടുതൽ
കുറ്റ്യാട്ടൂർ മാങ്ങ ഇപ്പോള്‍ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ടെങ്കിലും മാങ്ങയുടെ ഗുണനിലവാരവും തനിമയും കുറ്റ്യാട്ടൂരില്‍ ഉണ്ടാകുന്ന മാങ്ങയ്ക്കാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മാങ്ങയ്ക്ക് ആവശ്യക്കാരേറെയാണ്. കുറ്റ്യാട്ടൂര്‍ മാമ്പഴം എന്നപേരിലാണ് മറ്റു പ്രദേശങ്ങളിലുള്ളവരും മാമ്പഴം വിപണിയിലെത്തിക്കുന്നത്. ഏറെ മാംസളമായ കുറ്റ്യാട്ടൂര്‍ മാങ്ങയിൽ ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചർ മിഷൻ നടത്തിയ പഠനത്തിൽ വൈറ്റമിൻ എയുടെ അളവ് കുറ്റ്യാട്ടൂർ മാങ്ങയിൽ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മാങ്കോ പ്രൊഡ്യൂസേഴ്സ് കമ്പനി
മുന്‍ വർഷങ്ങളില്‍ കണ്ണൂർ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽനിന്നടക്കം മാങ്ങ പാട്ടത്തിനെടുക്കാന്‍ കുറ്റ്യാട്ടൂരിൽ ആളുകള്‍ എത്തിയിരുന്നു. കര്‍ഷകർക്ക് ന്യായമായ തുക നൽകാതെ ചൂഷണം ചെയ്യുന്ന ഇത്തരക്കാരെ ഒഴിവാക്കാന്‍ നബാര്‍ഡിന്റെയും കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന കുറ്റ്യാട്ടൂര്‍ മാങ്കോ പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് ഇപ്പോൾ മാങ്ങ സംഭരിക്കുന്നത്. കർഷകർ ശേഖരിക്കുന്ന മാങ്ങ കമ്പനി നേരിട്ട് വാങ്ങുകയും തൊഴിലാളികളെ വച്ച് മാങ്ങ പറിച്ചെടുക്കുന്നുമുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ ന്യായമായ തുക കർഷകർക്ക് ലഭിക്കും. കമ്പനിയുടെ നേതൃത്വത്തില്‍ മാംഗോ സ്ക്വാഷ്, മാംഗോ ജാം, അച്ചാർ, മസാല മാങ്ങ, ഉപ്പുമാങ്ങ, മാങ്ങ കച്ച് എന്നിവ വിപണിയില്‍ എത്തിക്കുന്നുണ്ട്. 1000 ടൺ ഉത്പാദന ശേഷി കമ്പനിയുടെ ഫാക്ടറിയിലുണ്ട്. റിട്ട. കൃഷി ഓഫീസർകൂടിയായ ചെയർമാൻ വി.ഒ. പ്രഭാകരന്റെയും ഡയറക്ടർ ബോർഡ് എക്സിക്യൂട്ടീവ് അംഗവും റിട്ട. അധ്യാപകനുമായ എ. പ്രഭാകരന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.