ഇരിട്ടി: സംസ്ഥാനത്ത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് സുസ്ഥിര വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2000 ഏക്കറിൽ പച്ചത്തുരുത്ത് ഒരുക്കാനുള്ള ശ്രമനാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 710ഏക്കർ പച്ചതുരുത്തുകളാണ് സംസ്ഥാന സർക്കാറിന്റെ അധീനതയിലുള്ളത്. ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2000 ഏക്കർ എന്ന ലക്ഷ്യം വൈകാതെ കൈവരിക്കും.പരിസ്ഥിതി സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ടതാണ്. വരും തലമുറക്ക് നിലനില്പ്പിനായുള്ള ഘടകം കൂടിയാണിത്. ഒരുകാലത്ത് നാട്ടിൻ പുറങ്ങളിലെ കാവുകൾ വിവിധ സസ്യജനങ്ങളുടെയും ജീവികളുടെയും ആവാസ കേന്ദ്രങ്ങളായിരുന്നു. കാവുകളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവുകളും പരിഹരിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള 136 ഏക്കർ പുഴ പുറമ്പോക്കിൽ പച്ചതുരുത്ത് സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി ഇലഞ്ഞി മരം നട്ടുകൊണ്ട്
തുടക്കമിട്ടു.
ദിവസംതോറും ഭൂമുഖത്തുനിന്നും 200ഓളം ജീവികൾ അപ്രത്യക്ഷമാകുന്നുണ്ടെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നതായും ഇത് മനുഷ്യകുലത്തിനും ഭീഷണിസൃഷ്ടിക്കുന്നതായും അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ചടങ്ങിൽ അധ്യക്ഷതവഹിച്ച തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സണ്ണി ജോസഫ് എം എൽ എ മുഖ്യാതിഥിയായിരുന്നു. പച്ചതുരുത്ത് ബ്രോഷർ ഡോ.വി. ശിവദാസൻ എം പി പ്രകാശനം ചെയ്തു. നവ കേരളം പച്ചതുരുത്ത് കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ടി. എൻ. സീമ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .സുധാകരൻ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .ബിന്ദു, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ അജിത്ത് കെ.രാമൻ ,തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി .ജെ. അരുൺ ,ജില്ലാ പ്ലാനിംഗ് ഓഫീസർ കെ . പ്രകാശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. എം. രാജൻ,സി. കെ. ചന്ദ്രൻ, കെ .എം. ഗിരീഷ്, ഒമ്പാൻ ഹംസ, എം. ഹരിദാസ്, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗം ഷെഫീന മുഹമ്മദ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ ഇ. കെ. സോമശേഖരൻ എന്നിവർ സംസാരിച്ചു
previous post