കണ്ണൂർ: മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്പോഴും നീന്തൽ പഠനത്തോട് വിമുഖതകാട്ടി സ്കൂളുകൾ. നിലവിൽ കണ്ണൂരിൽ ചില സ്കൂളുകളിൽ മാത്രമാണ് നീന്തൽ പരിശീലനം നൽകുന്നത്. അവധിക്കാലം ആരംഭിച്ചതോടെ വിദ്യാർഥികളടക്കം പുഴയിലും മറ്റും കുളിക്കാനിറങ്ങുന്നത് പതിവാക്കിയിട്ടുണ്ട്.
സ്കൂൾ അവധിക്കാലത്ത് നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇത്തരം മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് നീന്തൽ പഠനം കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. രക്ഷിതാക്കളടക്കം പല സ്കൂളുകളിലും ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
നിലവിൽ നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്കൂളുകൾ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നാണ് ആക്ഷേപവും ഉയർന്നുവരുന്നുണ്ട്. ക്ഷേത്രക്കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തതും വെല്ലുവിളിയാണ്. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള പലരുടെയും അശ്രദ്ധയാണ് വലിയ അപകടങ്ങളിലേക്കെത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷം മരിച്ചത് 300 പേർ
അഗ്നിശമന സേനയുടെ കണക്ക് പ്രകാരം കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം മുങ്ങി മരിച്ചവരുടെ എണ്ണം 300 ആണ്. വിദ്യാർഥികളും 30 വയസിൽ താഴെയുള്ളവരുമാണ് മുങ്ങിമരിച്ചവരിലേറെയും. ഇരിട്ടി, പേരാവൂർ മേഖലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതൽ.
ഈ വർഷം കണ്ണൂർ അഗ്നിശമന സേനാപരിധിയിൽ ആറ് മുങ്ങി മരണങ്ങളാണുണ്ടായത്. ഇതിൽ കുളത്തിൽ മുങ്ങിമരിച്ച രണ്ടു പേരും വിദ്യാർഥികളാണ്. ഇരിട്ടിയിൽ മുങ്ങിമരിച്ച രണ്ടു പേർ മുതിർന്നവരാണ്.