വേനൽച്ചൂടിൽ വെന്തുരുകി ജില്ല. ഒരാഴ്‌ചയ്‌ക്കിടെ സാധാരണയിലും കടുത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. ശനി, ഞായർ ദിവസങ്ങളിൽ സാധാരണ താപനിലയിലും രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഒരാഴ്‌ചയായി ഭൂരിഭാഗം ദിവസങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിനുമുകളിലാണ് താപനില. ശനിയാഴ്‌ച 36.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 26.0 ഡിഗ്രി സെൽഷ്യസ്. വെള്ളിയാഴ്‌ച ഉയർന്ന താപനില 36.5 ഡിഗ്രിയും താഴ്‌ന്നത് 25.8 ഉം ആയിരുന്നു. വ്യാഴം 36.0 ഉം ബുധൻ, ചൊവ്വ ദിവസങ്ങളിൽ 36.5ഉം തിങ്കൾ 36.0ഉം ആയിരുന്നു ഉയർന്ന താപനില. രണ്ടാഴ്‌ചക്കിടെ എറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈമാസം നാലിനാണ്. 38.0 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില.
ഞായറാഴ്‌ചയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില സാധാരണയിൽനിന്ന് ഉയരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം , കൊല്ലം ജില്ലകളിലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയായി കണക്കാക്കുന്നത് 34.4 ഡിഗ്രി സെൽഷ്യസാണ്.
ജില്ലയിൽ മഴ തീരെയില്ലാത്തതാണ് അമിതമായ ചൂടിന് കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥനീരിക്ഷണകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞൻ കെ സന്തോഷ് പറഞ്ഞു. വടക്ക് കിഴക്ക് മേഖലയിൽനിന്നുള്ള വരണ്ട കാറ്റാണ് ഉത്തരകേരളത്തിൽ ചൂടുകൂടാൻ കാരണം. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്ന് ഉഷ്‌ണക്കാറ്റ് വീശുന്നതും താപനില ഉയർത്തുന്നുണ്ട്. രണ്ടാഴ്‌ചക്കാലം താപനില ഉയർന്ന് നിൽക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
previous post