ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ടാറ്റൂ കലാകാരൻ പിടിയിൽ. ചേരാനല്ലൂരിലെ ഇൻക്ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ പി.എസ്.സുജീഷാണ് ഇന്നലെ രാത്രി 10 മണിയോടെ ചേരാനല്ലൂരിലെത്തി പൊലീസിനു മുന്നിൽ കീഴടങ്ങിയത്. പ്രതിക്കെതിരെ 6 യുവതികളുടെ പരാതി ലഭിച്ചതോടെ ബലാൽസംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് 6 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. പാലാരിവട്ടം, എളമക്കര, ചേരാനല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള 4 പൊലീസ് സംഘങ്ങൾ പ്രതിക്കു പിന്നാലെയുണ്ടായിരുന്നു.
പെരുമ്പാവൂരിലെ ഒരു വീട്ടിലാണു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണു വിവരം. സുജീഷിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെയുള്ള 4 കേസുകൾ വെള്ളിയാഴ്ച രാത്രി പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ഇന്നലെ ചേരാനല്ലൂർ സ്റ്റേഷനിലുമാണു റജിസ്റ്റർ ചെയ്തത്. 5 യുവതികൾ നേരിട്ടു പരാതി നൽകുകയും ഒരാൾ ഇമെയിലിൽ പരാതി അയയ്ക്കുകയുമായിരുന്നു. പിടിയിലായതോടെ സുജീഷിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
സുജീഷിന്റെ ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ടാറ്റൂ സ്റ്റുഡിയോയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌കും കംപ്യൂട്ടറും മറ്റു ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ അടച്ചിട്ട മുറിയിൽ ടാറ്റൂ ചെയ്യുന്നതിനിടെ ചൂഷണം നേരിട്ടു എന്നാണു യുവതികളുടെ മൊഴി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ മറ്റു ടാറ്റൂ സ്റ്റുഡിയോകളിൽ പൊലീസ് നടത്തുന്ന പരിശോധനയും വിവരശേഖരണവും ഇന്നലെയും തുടർന്നു. ഉടമകളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
മറ്റേതെങ്കിലും സ്റ്റുഡിയോകളിൽ നിന്നു സ്ത്രീകൾക്ക് സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. യുവതികൾക്കു നിയമസഹായം നൽകുമെന്നു സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കി. ലൈംഗിക ചൂഷണങ്ങളെപ്പറ്റി പരാതിപ്പെടാൻ സ്ത്രീകൾ മടിക്കുന്ന സാഹചര്യം മാറ്റാൻ കമ്മിഷൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, സമാന രീതിയിൽ ലൈംഗിക പീഡനാരോപണം ഉയർന്ന വൈറ്റിലയിലെ മേക്കപ് ആർട്ടിസ്റ്റിനെ പറ്റി ഇന്നലെയും കൂടുതൽ യുവതികൾ വെളിപ്പെടുത്തലുകളുമായി എത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേക്കപ് ആർട്ടിസ്റ്റ് രാജ്യം വിട്ടുവെന്നാണു വിവരം.