കണിച്ചാർ: ലക്ഷങ്ങൾ മുടക്കി കണിച്ചാർ പഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ് നോക്കുകുത്തിയാകുന്നു. ബസുകൾ കയറാതായതോടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമാണിവിടെ. ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെയാണ് സ്വകാര്യ, കെഎസ്ആർടിസി ബസുകൾ കടന്നുപോകുന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ കാലത്താണ് സ്വകാര്യവ്യക്തി നല്കിയ സ്ഥലത്ത് ബസ് സ്റ്റാൻഡും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് ഉദ്ഘാടനം ചെയ്തത്. തുടർന്ന് പൽപ്പു മെമ്മോറിയൽ സ്കൂളിന്റെ മുൻഭാഗത്തു കൂടി ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് പഞ്ചായത്ത് ഓഫീസിന്റെ മുൻ ഭാഗത്തുകൂടി പുറത്തുപോകുന്ന രീതിയിലായിരുന്നു ട്രാഫിക് പരിഷ്കരണം.
തുടക്കത്തിൽ കാര്യങ്ങൾ കൃത്യമായി നടന്നു.
ബസ് സ്റ്റാൻഡിന്റെ കോംപ്ലക്സിൻ വ്യാപാര സ്ഥാപനങ്ങളും ആരംഭിച്ചു. എന്നാൽ ഇപ്പോൾ ബസ് സ്റ്റാൻഡിൽ കയറാത്തതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇപ്പോൾ ബസുകൾ നിർത്തുന്നത്. പ്രതിഷേധങ്ങൾ പലതും നടന്നെങ്കിലും അധികൃതർക്ക് അനങ്ങാപ്പാറ നയമാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ബസ് നിർത്തുന്ന പഴയ ബസ് കാത്തിരുപ്പ് കേന്ദ്രം അപകട സാധ്യതയും, ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.