കണിച്ചാർ :പഞ്ചായത്തിലിപ്പോൾ പുതിയൊരു അതിഥി കൂടിയുണ്ട്. മലയോര മേഖലയിൽ തീരെ പരിചിതനല്ലാത്ത ഒരു വെള്ളക്കുതിരയാണ് ആ അതിഥി. കണിച്ചാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ നെല്ലിമല തോമസാണ് തെൻറ ഏറെ നാളുകളായുള്ള ആഗ്രഹഫലമായി വെള്ളക്കുതിരയെ സ്വന്തമാക്കിയത്.
കൊല്ലം കരുനാഗപ്പള്ളിയിൽനിന്നാണ് പോണി ഇനത്തിലുള്ള കുതിരയെ സ്വന്തമാക്കിയിട്ടുള്ളത്. കുതിര മാത്രമല്ല കുതിരവണ്ടിയുമുണ്ട്. ഊട്ടിയിലും മറ്റുമായി കുതിരപ്പുറത്ത് കയറിയപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായി കുതിരയെ വാങ്ങണമെന്നത്. ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് കരുനാഗപ്പള്ളിയിൽ കുതിരയെ വിൽക്കാനുണ്ടെന്ന് അറിഞ്ഞത്. ഉടൻ അവരുമായി ബന്ധപ്പെട്ട തോമസ്, കുതിരയെ സ്വന്തമാക്കുകയായിരുന്നു.
മുമ്പ് കുതിരയെ വളർത്തിയ പരിചയം ഒന്നുമില്ലെങ്കിലും വളർത്തിയിട്ടുള്ളവരുടെ പക്കൽനിന്നും തോമസ് ഉപദേശം തേടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും വില കുതിച്ചുകയറുമ്പോൾ കുതിരവണ്ടിയുമായി പരിസ്ഥിതി സൗഹൃദമായ സവാരിക്ക് ഒരുങ്ങുകയാണ് 56 കാരനായ തോമസ് നെല്ലിമല. കുതിരക്കുളമ്പടി ഒച്ചകേട്ട് കാണിച്ചാറുകാർക്ക് ഓരോ പ്രഭാതങ്ങളിലും ഇനിയുണരാം. അതോടൊപ്പം കരുനാഗപ്പള്ളിയിൽനിന്നെത്തിയ വെള്ളക്കുതിരയിപ്പോൾ തെരുവീഥികളിലെ കൗതുക്കാഴ്ചയുമായി.