നാട്ടിൻപുറങ്ങളിൽ ‘നല്ല പെടക്കണ’ മീനുമായി ഫിഷ്‌മാർട്ടുകൾ വരുന്നു. മത്സ്യഫെഡ് ഒരുക്കുന്ന ഫിഷ്‌മാർട്ടുകൾ മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് മത്സ്യം ശേഖരിച്ചാണ് വിൽപ്പന നടത്തുക. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലുംഅത്യാധുനിക സൗകര്യങ്ങളോടെയാണ് ഫിഷ്‌മാർട്ടിന്റെ പ്രവർത്തനം.
ഗുണമേന്മയുള്ള പച്ചമത്സ്യം വിപണിയിലെത്തിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികൾക്ക് മികച്ച വിലയും ഉറപ്പാക്കുകയാണ് ഫിഷ് മാർട്ടുകളുടെ ലക്ഷ്യം. ആധുനിക ശീതീകരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാർട്ടുകളിൽ മത്സ്യത്തിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണക്കമത്സ്യങ്ങളുമുണ്ടാകും.
ഫിഷ്‌മാർട്ടിലെ ഭൂരിഭാഗം തൊഴിലാളികളും സ്‌ത്രീകളായിരിക്കും. മത്സ്യം വൃത്തിയാക്കുന്നതിന് പരിശീലനം ലഭിച്ച ഫിഷ് കട്ടർമാരുമുണ്ടാകും. തൊഴിലാളികൾക്ക് മത്സ്യഫെഡ് പരിശീലനം നൽകും.
സംസ്ഥാനത്തുടനീളം ഒരേ രൂപകൽപ്പനയിലാണ് ഫിഷ്‌മാർട്ട് സജ്ജീകരിക്കുന്നത്. വില വിവരപ്പട്ടികയ്‌ക്കും ഏകീകൃതസ്വഭാവമുണ്ടാകും. വിറ്റുവരവിന്റെ മൂന്ന് ശതമാനവും ലാഭത്തിന്റെ 20 ശതമാനവും തൊഴിലാളികൾക്ക് വരുമാനമായി ലഭിക്കും.
തെക്കൻ ജില്ലകളിൽ കഴിഞ്ഞ ഒന്നര വർഷമായി വിജയകരമായി പദ്ധതി മുന്നോട്ടുപോവുന്നുണ്ട്. അഴീക്കോട്, കല്യാശേരി, പയ്യന്നൂർ, കണ്ണൂർ, തലശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ എംഎൽഎമാരുമായി പ്രാഥമിക ചർച്ച നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേർക്കും.
മായമില്ലാത്ത മത്സ്യം ജനങ്ങളിലെത്തിക്കാനുള്ള സംവിധാനമാണ് ഫിഷ്‌മാർട്ടുകൾ വഴി ഒരുക്കുന്നതെന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ വി രജിത പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ പുതിയ തൊഴിലവസരങ്ങൾകൂടി പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. തദ്ദേശസ്ഥാപനങ്ങൾ മാർട്ട് തുടങ്ങാനുള്ള ഭൂമി കണ്ടെത്തി നൽകിയാൽ ഉടൻ പദ്ധതി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
previous post