കണ്ണൂർ: കോവിഡും അതിനോടനുബന്ധിച്ചുള്ള നിയന്ത്രണവും കാരണം വിദേശരാജ്യങ്ങളിൽ മരച്ചീനി കയറ്റി അയയ്ക്കുന്നതിൽ പ്രതിസന്ധി നേരിട്ടതോടെ കർഷകർ ദുരിതത്തിലായി. ദുബായ്, ഖത്തർ, സൗദി അറേബ്യ, ബഹ്റിൻ, കുവൈറ്റ് തുടങ്ങിയ അറബ് രാജ്യങ്ങളിലാണ് കേരളത്തിൽ നിന്നുള്ള കപ്പ പ്രധാനമായും കയറ്റി അയയ്ക്കുന്നത്. മരച്ചീനി കയറ്റുമതി പ്രതിസന്ധിയിലായതോടെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കയറ്റുമതി കുറഞ്ഞതോടെ കർഷകർക്ക് നാട്ടിൽ തുച്ഛമായ വിലയ്ക്ക് കപ്പ വിൽക്കേണ്ടി വരികയാണ്. കൃഷി ചെയ്ത് നേട്ടമുണ്ടാക്കാമെന്ന കർഷകരുടെ സ്വപ്നം അടുത്തെങ്ങും പൂവണിയില്ല. കപ്പയ്ക്ക് തുടർച്ചയായി വില ഇല്ലാതാകുന്നതിനാൽ പലരും ഈ കൃഷിയിൽനിന്നു തന്നെ പിന്തിരിഞ്ഞുകഴിഞ്ഞു. മലയാളികളുടെ ഇഷ്ടഭക്ഷണമായ കപ്പ കൃഷി ചെയ്യുന്നവർക്ക് കഴിഞ്ഞ അഞ്ചുവർഷമായി മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്.
ഉത്പാദനം കൂടി;
വില ഇടിഞ്ഞു
കഴിഞ്ഞ വർഷത്തെ ലോക് ഡൗണിൽ കൂടുതൽ പേർ കപ്പ കൃഷി ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർ പോലും വരുമാന മാർഗമെന്ന നിലയിൽ കപ്പ കൃഷി ആരംഭിച്ചു.
അതോടെ വിളവ് ഗണ്യമായി കൂടി. കയറ്റുമതി കുറഞ്ഞതും ശരിയായ വിപണി കണ്ടെത്താൻ കർഷകർക്ക് കഴിയാത്തതതും ഇടനിലക്കാരുടെ ചൂഷണത്തിന് കാരണമായി. ജില്ലയിൽ മലയോര മേഖലകളിൽ വ്യാപകമായി കപ്പക്കൃഷി ഉണ്ടായിരുന്നത് പലരും അവസാനിപ്പിച്ചു. നെൽകൃഷി ലാഭകരമല്ലാത്ത നിരവധി സ്ഥലങ്ങളിൽ കപ്പക്കൃഷി പരീക്ഷിച്ചു വിജയിച്ചെങ്കിലും വിലയിടിഞ്ഞതോടെ പ്രതിസന്ധിയിലായി. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സർക്കാർ കർഷകരിൽ നിന്ന് കപ്പ സംഭരിച്ച് വിതരണം ചെയ്യണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. കപ്പ പറിച്ചെടുത്ത കൂലി പോലും നൽകാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം ഒരു കിലോയ്ക്ക് 25 മുതൽ 30 വരെ ഉണ്ടായിരുന്ന കപ്പയ്ക്ക് ഇക്കുറി 10 മുതൽ 15 രൂപ വരെയായി. വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂടി.
കപ്പ സംസ്കരിക്കാം
പാകം ചെയ്ത കപ്പ ദിവസങ്ങളോളം സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ച് പാക്ക് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചാൽ 20 ദിവസം കേടുകൂടാതെയിരിക്കും. റെഡി ടു കുക്കായി കയറ്റുമതിക്ക് സാധ്യതയുണ്ട്. കപ്പ വാട്ടിയെടുത്ത് ഉണക്കിപ്പൊടിച്ച് തരി രൂപത്തിലുള്ളതാക്കി ഉപ്പുമാവ്, കേസരി, പുട്ട് എന്നിവ ഉണ്ടാക്കാം. നന്നായി ഉണക്കിയാൽ രണ്ടു വർഷം വരെ സൂക്ഷിക്കാമെന്നാണ് കർഷകർ പറയുന്നത്.പല രൂപത്തിലും കപ്പ മുറിച്ച് ഉപയോഗിക്കാം. ചിപ്സ്, മിക്സ്ചർ, ഉപ്പേരി, പാസ്ത, പക്കുവട, പപ്പടം, ബിസ്കറ്റ്, കേക്ക്, ബ്രഡ്, അവൽ കപ്പ തുടങ്ങിയ വിഭവങ്ങൾ മരച്ചീനിയിൽനിന്നു ഉണ്ടാക്കാം.
ഭക്ഷ്യയോഗ്യമല്ലാത്ത മരച്ചീനി കന്നുകാലികളുടെ ഭക്ഷണമാണ്. പാലുത്പാദനം കൂട്ടാനും സഹായിക്കും.