പാലക്കാട് ∙ അനാഥാലയങ്ങളടക്കം മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കും ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധമാക്കി. റജിസ്ട്രേഷൻ ഇല്ലാത്തവർക്കു സർക്കാർ ധനസഹായം ലഭിക്കില്ലെന്നാണു വ്യവസ്ഥ. സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനുമാണു കേന്ദ്ര നിയമത്തിന്റെയും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിലുള്ള നടപടി.വനിതാ ശിശു വികസന വകുപ്പാണു ബാലനീതി റജിസ്ട്രേഷൻ അനുവദിക്കുന്നത്. ഇതുവരെ ഒാർഫനേജ് കൺട്രോൾ ബോർഡിന്റെ റജിസ്ട്രേഷനുണ്ടെങ്കിൽ അനാഥാലയങ്ങളും മറ്റു ശിശു സംരക്ഷണ കേന്ദ്രങ്ങളും നടത്താൻ കഴിയുമായിരുന്നു. ഇത്തരത്തിൽ ആയിരത്തിലധികം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്.
ലോക്ഡൗൺ സമയത്ത് കുട്ടികളെ സ്ഥാപനങ്ങളിൽ നിന്നു മാറ്റേണ്ടിവന്നതിനൊപ്പം ഇവരുടെ കുടുംബസ്ഥിതിയെക്കുറിച്ചു വനിതാ ശിശു വികസന വകുപ്പ് വിശദമായ വിവരങ്ങളും ശേഖരിച്ചു. അനർഹരായ കുട്ടികളെ താമസിപ്പിക്കുന്നതായും എണ്ണം പെരുപ്പിച്ചുമുള്ള ക്രമക്കേടുകളും കണ്ടെത്തി. പുതിയ വ്യവസ്ഥയനുസരിച്ച് സ്ഥാപനത്തിലെ ഓരോ കുട്ടിക്കും ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) റജിസ്ട്രേഷനും വേണം. ഇതേസമയം, ഗ്രാന്റ് ഇൻ എയ്ഡ് നിയമത്തിലെ ഭേദഗതിക്കെതിരെ ചിലർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.