മട്ടന്നൂർ: മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിക്കായി മട്ടന്നൂർ നഗരസഭയിൽ ടാങ്ക് നിർമാണം തുടങ്ങി. കീച്ചേരിക്ക് സമീപം മഞ്ചപ്പറമ്പിലാണ് ടാങ്ക് നിർമിക്കുന്നത്. പഴശി അണക്കെട്ടിന് സമീപം നിർമിച്ച കിണറിൽ നിന്ന് വെള്ളം ചാവശേരി പറമ്പിലെ ട്രീറ്റ്മെന്റ് പ്ലാന്റ്ൽ എത്തിച്ച് ശുദ്ധീകരിച്ചാണ് ടാങ്കിലെത്തിച്ച് വിതരണം ചെയ്യുക.
കുടിവെള്ള പദ്ധതിക്കായി നിർമിക്കുന്ന മറ്റൊരു ടാങ്കിന്റെ നിർമാണം കൊതേരിയിൽ പൂർത്തിയായിട്ടുണ്ട്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായും 15 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ടാങ്ക് നിർമിക്കുന്നുണ്ട്. നഗരസഭ സ്വകാര്യവ്യക്തിയിൽ നിന്ന് ടാങ്ക് നിർമിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകുകയായിരുന്നു. ജല അഥോറിറ്റിയുടെ നേതൃത്വത്തിലാണ് ടാങ്ക് നിർമിക്കുന്നത്. ഉയരമേറിയ സ്ഥലത്തേക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡും നിർമിച്ചിട്ടുണ്ട്.
മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 2018 ലാണ് 75 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കായുള്ള കൂറ്റൻ കിണറിന്റെ നിർമാണം പഴശി അണക്കെട്ട് പരിസരത്ത് പൂർത്തിയായിട്ടുണ്ട്. ചാവശേരി പറമ്പിൽ 42 മില്യൻ ലിറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും നിർമിക്കുന്നുണ്ട്. ടാങ്ക് നിർമാണം പൂർത്തിയാകുന്നതോടെ പൈപ്പിടൽ തുടങ്ങും. പദ്ധതിക്കായി വെളിയമ്പ്രയിലെ പഴശി പദ്ധതി പ്രദേശത്ത് 33 കെവി സബ് സ്റ്റേഷനും നിർമിച്ചിട്ടുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭയിലെ എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കാൻ കഴിയും. ഉൾപ്രദേശങ്ങളിൽപ്പോലും പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ജലഅഥോറിറ്റി അധികൃതർ അറിയിച്ചു. നിലവിൽ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് വേനൽക്കാലത്ത് കുടിവെള്ളവിതരണം നടത്തുന്നത്. ഉൾപ്രദേശങ്ങളിലും പൈപ്പ് വെള്ളം എത്താത്ത ഉയർന്ന സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.