കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ടിപിആർ നിരക്ക് ഉയർന്ന സ്ഥലങ്ങളിലായിരിക്കും നിയന്ത്രണം കൊണ്ടുവരിക. അനാവശ്യമായ പുറത്തിറങ്ങുന്നവർക്കും കൂട്ടംകൂടി നിൽക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകും.
ദേശീയപാതകളിലും ഗ്രാമീണമേഖലകളിലും പോലീസ് പരിശോധന ശക്തമാക്കും. കല്യാണം,മറ്റ് പൊതുപരിപാടികൾ എന്നിവയിൽ നിശ്ചയിച്ചതിലും കൂടുതലാളുകളെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ രാഷ്ട്രീയ പാർട്ടിളുടെ പരിപാടികളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.
അതിനിടെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കേണ്ട പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് പടർന്നുപിടിച്ചിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അൻപതോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.
പല സ്റ്റേഷനുകളിലെയും പ്രവർത്തനങ്ങൾ താളം തെറ്റി. സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. പലയിടത്തും ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലായിട്ടുണ്ട്.നേരത്തെ പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയാണ് ആശുപത്രിയിൽ എത്തുന്നവരെ ആരോഗ്യപ്രവർത്തകർ ചികിത്സിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മുന്നൊരുക്കങ്ങൾ ഒന്നും സ്വീകരിക്കുന്നില്ല. ഇതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരികയാണ്. ആശുപത്രികളിലും കോവിഡ് ബാധിതർക്കായി നീക്കിവച്ച കിടക്കകൾ നിറഞ്ഞു കവിഞ്ഞു. അതിനാൽ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് കോവിഡ് ബ്രിഗേഡ്, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റുമെന്റ് സെന്റർ ഒക്കെ ഇനിയും ആരംഭിക്കേണ്ടി വരും. നേരത്തെ ആരംഭിച്ച ഇത്തരം സെന്ററുകൾ കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു.