ഇരിട്ടി: കാത്തിരിപ്പിന് വിരാമം. പോലീസ് സ്റ്റേഷൻ നിർമിക്കാൻ ജനകീയ കൂട്ടായ്മയിൽ ഏറ്റെടുത്തു നൽകിയ സ്ഥലത്ത് കെട്ടിട നിർമാണത്തിന് അനുമതിയായി. ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ നിർമിക്കാനായി അനുവദിച്ചിരിക്കുന്നത്.
2016ൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധികൾ വിഭജിച്ച് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിച്ചത്. സ്വന്തം നിലയിൽ പ്രവർത്തനം നടത്താനാവശ്യമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ കാക്കയങ്ങാട് ടൗണിൽ പാലപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ പ്രതിമാസം വൻതുക വാടക നൽകിയാണ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. റ
ോഡരികിൽ വാഹനം പാർക്കു ചെയ്യാൻ പോലും സാധിക്കാതെ അസൗകര്യത്തിൽ വീർപ്പുമുട്ടി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴക്കുന്ന് പോലീസ് സ്റ്റേഷന് സ്വന്തം നിലയിൽ കെട്ടിടം പണിയാനായി സ്ഥലം കണ്ടെത്താൻ മുഴക്കുന്ന്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിച്ചു. കൂട്ടായ്മയിലാണ് പോലീസ് സ്റ്റേഷൻ നിർമാണത്തിന് സ്ഥലം കണ്ടെത്തിയത്.
കാക്കയങ്ങാട് ടൗണിനടുത്ത് പുന്നാട് റോഡിൽ പിടാങ്ങോട് ആണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥത യിലുണ്ടായിരുന്ന 45സെന്റ് സ്ഥലം16 ലക്ഷം രൂപയ്ക്കാണ് ജനകീയ സമിതിയുടെ നേതൃത്യത്തിൽ ഏറ്റെടുത്ത് സർക്കാരിന് രേഖ കൈമാറിയത്.
വ്യാപാരികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ജനകീയ സഹകരണത്തോടെ പണം സംഭാവനയായി കണ്ടെത്തിയാണ് ഭൂമി പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി ജനകീയ സമിതി ഏറ്റെടുത്തു നൽകിയത്. സംസ്ഥാന സർക്കാരിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ പ്രമാണം 2018ൽ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ഒരു പോലീസ് സ്റ്റേഷനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ പണം ശേഖരിച്ച് സ്ഥലം കണ്ടെത്തി നൽകിത് സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷൻ നിർമിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട റോഡ് ജനകീയ കൂട്ടായ്മയിൽ ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി ആരംഭിച്ചു.
റോഡ് നിർമാണ പ്രവൃത്തിക്ക് മുഴക്കുന്ന് പോലീസ് സർക്കിൾ ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ ജനകീയ കമ്മറ്റി അംഗങ്ങളായ ടി.എഫ്. സെബാസ്റ്റ്യൻ, വിജയൻ, മുകുന്ദൻ, ശശി കൃപ, എ.കെ. ഹസൻ, കെ. മണികണ്ഠൻ, സമീർ സുലൈമാൻ, വി. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.