കണ്ണൂർ: കാഞ്ഞിരോട് നെഹർ കോളജിൽ റാഗിംഗിനിടെ വിദ്യാർഥിയെ ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിനുശേഷം ഒളിവിലായിരുന്ന നടുവനാട് അൻഷാസിൽ എൻ.കെ. മുഹമ്മദ് അൻഷിഫ് ((19) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഇയാൾ ചക്കരക്കൽ പോലീസ് സ്റ്റേഷനിലെത്തി എസ്ഐ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
കോളജിലെ ബിഎ ഇക്കണോമിക്സ് രണ്ടാംവർഷ വിദ്യാർഥി ചെക്കിക്കളം തരിയേരി സ്വദേശി അൻഷാദിനെ മർദിച്ച കേസിൽ ഒന്നാം പ്രതിയാണ് അൻഷിഫെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. മട്ടന്നൂർ കോളാരിയിലെ എം. മുഹമ്മദ് മുസമ്മിൽ (22), നാലാങ്കേരിയിലെ പി. അബ്ദുൽ ഖാദർ (20), മാക്കൂൽപീടികയിലെ കെ.എം. മുഹമ്മദ് തമീം (20), കാഞ്ഞിരോട്ടെ പി.സി. മുഹമ്മദ് സഫ്വാൻ (20), ഇരിക്കൂറിലെ ടി. മുഹമ്മദ് റഷാദ് (21), ചേലോറയിലെ മുഹമ്മദ് മുഹദ്ദിസ് (20) എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ റാഗിംഗ് കുറ്റത്തിനും കേസെടുത്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു വിദ്യാർഥികളെ കഴിഞ്ഞദിവസം കോളജിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. സഹവിദ്യാർഥികൾക്കൊപ്പം കോളജ് കോമ്പൗണ്ടിൽ സംസാരിച്ചുനിൽക്കുന്നതിനിടെ സീനിയർ വിദ്യാർഥികൾ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.