കേളകം: കൊട്ടിയൂരിൽ വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തികളിൽ വനംവകുപ്പ് ഭൂമി ഏറ്റെടുത്ത് പ്രതിഫലം നൽകുന്ന പദ്ധതിയിൽ പ്രതിഫലം നിശ്ചയിച്ചത് അശാസ്ത്രീയമായെന്ന് ആരോപണം. കിഫ്ബിയിലും റീബിൽഡ് കേരളയിലും ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിപ്രകാരം ഒരു സെന്റ് മുതൽ അഞ്ചേക്കർ വരെ ഭൂമിയുള്ള ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് നൽകുന്നത്. ഒരു സെന്റ് ഭൂമി വിട്ടുനൽകുന്നവർക്കും അഞ്ചേക്കർ ഭൂമി വിട്ടുനൽകുന്നവർക്കും പ്രതിഫലം തുല്യമാണ്.
വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, മൂല്യം എന്നിവയനുസരിച്ച് ശാസ്ത്രീയമായ മാനദണ്ഡത്തിൽ പ്രതിഫലത്തുക ഉയർത്തി നൽകണമെന്നാണ് പദ്ധതിപ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്. ഉയർന്ന തുക 15 ലക്ഷം എന്നതു മാറ്റണം. കൂടുതൽ മൂല്യമുള്ള കൂടുതൽ വിസ്തൃതിയുള്ള സ്ഥലത്തിന് കൂടുതൽ തുക നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്, കൊട്ടിയൂർ, തലക്കാണി, വെങ്ങലോടി വാർഡുകളിലെ 160 ലേറെ കുടുംബങ്ങളുടെ 72 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കുന്നതാണ് പദ്ധതി. മലകളിൽ താമസിക്കുന്ന ജനങ്ങളിലേറെയും സ്ഥലം ഒഴിഞ്ഞുപോകാൻ സമ്മതപത്രം വനംവകുപ്പിന് നൽകിക്കഴിഞ്ഞു.
രണ്ടു റീച്ചുകളായാണ് പുനരധിവാസം നടപ്പാക്കുന്നതെന്ന് വനംവകുപ്പ് കൊട്ടിയൂർ റേഞ്ച് അധികൃതർ പറയുന്നു. ആദ്യ റീച്ചിൽ വനവുമായി അതിർത്തിപങ്കിടുന്ന 74 കുടുംബങ്ങളുടെ 35 ഹെക്ടർ ഭൂമിയും അടുത്ത റീച്ചിൽ 94 കുടുംബങ്ങളുടെ ഭൂമിയും ഏറ്റെടുക്കും. നെല്ലിയോടി മേഖലയിൽ 57 കുടുംബങ്ങളുടെ 36.59 ഹെക്ടർ ഭൂമി 2010 ൽ ആനത്താര പദ്ധതിയിൽ വനംവകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി വരുന്ന പ്രദേശങ്ങളിലാണ് നിലവിൽ പുനരധിവാസ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.
അപേക്ഷകൾ സംസ്ഥാനതല
പരിശോധനയിൽ
ആദ്യ റീച്ചിൽ 74 അപേക്ഷകളാണ് പുനരധിവാസത്തിനായി വനംവകുപ്പിന് ലഭിച്ചിരുന്നത്. രേഖകളുടെ പരിശോധന പൂർത്തിയായപ്പോൾ ഇതിൽ 45 എണ്ണത്തിനു മാത്രമാണ് കൃത്യമായ രേഖകൾ ഉള്ളതെന്ന് വനംവകുപ്പ് പറയുന്നു. പട്ടയമില്ലാത്തതും മറ്റുരേഖകൾ കൃത്യമല്ലാത്തതുമായ പകുതിയോളം അപേക്ഷകൾ പരിഗണിച്ചിട്ടില്ല. രേഖകൾ കൃത്യമായ അപേക്ഷകൾ സംസ്ഥാനതല കമ്മിറ്റിയുടെ പരിശോധനയ്ക്കായി നൽകി. രണ്ടാം റീച്ചിൽ 94 അപേക്ഷകളാണുള്ളത്. ഇതിന്റെ രേഖകളുടെ പരിശോധന പുരോഗമിക്കുന്നു. ഈ അപേക്ഷകൾ ഡിവിഷണൽ കമ്മിറ്റിയുടെ പരിശോധന പൂർത്തിയാക്കി റീജണൽ കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. രണ്ടാം റീച്ചിൽ എത്ര അപേക്ഷകൾ പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.
പ്രതിഫലം ഉയർത്താനുള്ള സാധ്യത പരിശോധിക്കും:
വനംമന്ത്രി
പുനരധിവാസ പാക്കേജിലെ പ്രതിഫലം ഉയർത്തിനൽകുന്നതിന് സാധ്യതകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസ പദ്ധതിയിൽ പ്രതിഫലം നിശ്ചയിച്ചതിലെ അശാസ്ത്രീയത എംഎൽഎ ഉന്നയിച്ചിരുന്നു. ഒരു സെന്റ് ഭൂമി വിട്ടുനൽകുന്നവർക്കും അഞ്ചേക്കർ ഭൂമി വിട്ടുനൽകുന്നവർക്കും പ്രതിഫലം തുല്യമാണെന്നും വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, മൂല്യം എന്നിവ അനുസരിച്ച് ശാസ്ത്രീയമായ മാനദണ്ഡത്തിൽ പ്രതിഫലത്തുക ഉയർത്തി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കിഫ്ബിയിലും റീബിൽഡ് കേരളയിലും ഉൾപ്പെടുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നതിന് ധാരാളം നടപടിക്രമങ്ങൾ ഉണ്ടെന്നും പുനഃപരിശോധിക്കുന്നതിന് സാധ്യതകളുണ്ടോയെന്ന് പരിശോധിക്കുമെന്നുമാണ് മന്ത്രി മറുപടിയായി പറഞ്ഞത്.
previous post