മണത്തണ : കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വളയങ്ങാട് പാടശേഖരത്തിലെ നെൽകൃഷി പൂർണമായും നശിച്ചു. കനത്ത മഴയെത്തുടർന്ന് പാടത്തെ വെള്ളത്തിൽ നെല്ല് വീണ് മുളപൊട്ടി. കൊയ്യാനും അരിയാക്കാനും കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
പേരാവൂർ പഞ്ചായത്തിലെ മണത്തണ വളയങ്ങാട് പാടശേഖരത്തിൽ 27 കർഷകർ പതിനെട്ടര ഏക്കർ വയലിലാണ് ഇത്തവണ കൃഷിയിറക്കിയത്. 120 ദിവസം പ്രായമെത്തിയ പാടം കൊയ്യാൻ പാകമായപ്പോഴാണ് കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയിൽ നെല്ല് മുഴുവൻ വീണു പോയത്. വെള്ളത്തിൽ കിടന്ന് നെൽമണികൾ മുളച്ചു. വീണുപോകാത്ത കതിരുകളിലും വെള്ളം തങ്ങിനിന്ന് മുളച്ചുതുടങ്ങി. 80 ശതമാനത്തിലേറെ നെല്ല് വീണുപോവുകയും ബാക്കിയും മുളയ്ക്കുകയും ചെയ്തതോടെ നെൽകൃഷി നഷ്ടത്തിലായി.
ചൊവ്വാഴ്ച പാടത്ത് കൊയ്ത്തുയന്ത്രം എത്തിയെങ്കിലും കൊയ്ത്തുകൂലി, ഡീസൽ തുക ഉൾപ്പെടെ മണിക്കൂറിന് 2300 ലേറെ രൂപ നൽകാനില്ലാതെ കർഷകർ വിഷമിക്കുകയാണ്. ഒരു കിലോഗ്രാം നെല്ല് ഉണ്ടാക്കിയെടുക്കാൻ 40 രൂപ ചെലവുണ്ടെന്ന് പാടശേഖര സമിതി സെക്രട്ടറി തോമസ് വള്ളിയിൽ പറഞ്ഞു. പേരാവൂർ റൈസ് എന്ന പേരിൽ സ്വന്തം ബ്രാൻഡ് അരി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം ഹെക്ടറിന് അഞ്ചു ക്വിന്റലോളം നെല്ല് കിട്ടിയിരുന്നു. ഇത്തവണ കൊയ്ത്തുകൂലിപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം കൃഷിയിറക്കാനായി കൃഷി വകുപ്പ് ഇവർക്ക് ആറു ക്വിന്റൽ വിത്ത് പൂർണമായും സബ്സിഡിയായി നൽകിയിരുന്നു. ഇതിന്റെ സാമ്പിൾ മുളപ്പിച്ചു നോക്കിയപ്പോൾ 70 ശതമാനവും മുളയ്ക്കുന്നില്ലെന്നു കണ്ടെത്തി. വിത്ത് നൽകിയ എജൻസിയോട് വിത്ത് മാറ്റി നൽകാൻ ആവശ്യപ്പെടുമെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ, എ.ഡി.എ. ടി.രാജശ്രീ, കൃഷി ഓഫീസർ ഡോണ സ്കറിയ, കൃഷി അസിസ്റ്റന്റ് പി.എസ്. അനീഷ് എന്നിവർ പാടശേഖരം സന്ദർശിച്ചു.
previous post