നൂറ്റാണ്ടുകളുടെ കഥയുണ്ട് ഈ ചുമർചിത്രങ്ങൾക്ക്. ഐതിഹ്യവും കലാവൈഭവും ഒത്തിണങ്ങിയ ചുമർചിത്രങ്ങളാൽ സമ്പന്നമായ തൊടീക്കളം ശിവക്ഷേത്രത്തിന് പുതിയ മുഖമൊരുങ്ങുമ്പോൾ പൈതൃക ശോഭയേറും. രണ്ടുകോടി 57 ലക്ഷം രൂപ ചെലവഴിച്ച് പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഊട്ടുപുര, മ്യൂറൽ മ്യൂസിയം, ഓഫീസ്, വിശ്രമ മുറി, ആർട്ട് ഗാലറി എന്നിവ ഒരുക്കുന്നത്. നവംബറിൽ നിർമാണ പ്രവൃത്തി പൂർത്തിയാവും. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, തിരുനെല്ലി, കൊട്ടിയൂർ അമ്പലം, വള്ളിയൂർ കാവ് തുടങ്ങിയ ആരാധനാലയങ്ങളും നവീകരിക്കുന്നുണ്ട്. തൊടീക്കളം ശിവക്ഷേത്രത്തിന് 2000 വർഷത്തിലേറെ പഴക്കമുണ്ട്. 400 വർഷം പഴക്കമുള്ള ചുമർ ചിത്രങ്ങളിലൂടെയാണ് ക്ഷേത്രം പ്രശസ്തിയാർജിച്ചത്. കേരളത്തിലെ 108 പൗരാണിക ക്ഷേത്രങ്ങളിലൊന്നായ ക്ഷേത്രം 1994ലാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. പതിനാറാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ശ്രീകോവിലിന്റെ ചുമരുകളിൽ 700 ചതുരശ്ര അടിയിൽ 40 പാനലുകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങൾ. 2017ൽ പുരാവസ്തു വകുപ്പ് ഒരു കോടി അറുപത് ലക്ഷം രൂപ ചെലവഴിച്ച് ചുമർചിത്രങ്ങൾ സംരക്ഷിക്കുകയും, നാലമ്പലത്തിന്റെ ചുറ്റുമതിൽ, തിടപ്പള്ളി, പ്രദിക്ഷണ വഴികൾ തുടങ്ങിയവ രണ്ട് ഘട്ടങ്ങളിലായി നവീകരിച്ചിരുന്നു. അമ്പലത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനും സംരക്ഷണ ചുമതല പുരാവസ്തുവകുപ്പിനുമാണ്. നവീകരണ പ്രവർത്തനങ്ങൾ കോവിഡ് ലോക്ഡൗൺ കാരണം നിർത്തിവയ്‌ക്കേണ്ടിവന്നെങ്കിലും നവംബറിൽ തന്നെ പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ സി ജയേഷ് പറഞ്ഞു.
previous post