ഇരിക്കൂർ കുട്ടാവിൽ ബംഗാളിലെ മുർഷിദാബാദ് മധുരാപൂർ സ്വദേശി അസികുൾ ഇസ്ലാമി (33) നെ കൊലപ്പെടുത്തി കെട്ടിടത്തിനടിയിൽ കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിലായ പ്രതി ബംഗാൾ മധുരാപൂർ സ്വദേശി പരേഷ്നാഥ് മൊണ്ടലി (26) നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച ചുറ്റിക കണ്ടെത്തി.
ഇരിക്കൂർ എസ്ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയുമായി കുട്ടാവിൽ കൊലപാതകം നടന്ന നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലും പ്രതി താമസിച്ചിരുന്ന ക്വാർട്ടേഴ്സിലും തെളിവെടുപ്പ് നടത്തി. ക്വാർട്ടേഴ്സിൽ കട്ടിലിനടിയിൽ സൂക്ഷിച്ച ചുറ്റിക പോലീസ് കസ്റ്റഡിയിലെടുത്തു. ഇതുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പ് പൂർത്തിയാക്കി ഉന്നലെ വൈകുന്നേരം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിയും പരേഷ്നാഥ് മൊണ്ടലിന്റെ സഹോദരീഭർത്താവുമായ ഗണേഷ് മൊണ്ടൽ ഒളിവിലാണ്. ഇയാൾ ബംഗാളിലുണ്ടെന്ന് പരേഷ്നാഥ് മൊണ്ടൽ പോലീസിന് മൊഴി നൽകിയിരുന്നെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്.
കഴിഞ്ഞ ജൂൺ 28ന് കാണാതായ അസികുൾ ഇസ്ലാമി (33) ന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടാവിൽ ഇവർ ജോലിചെയ്തിരുന്ന നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറിയുടെ തറ കുഴിച്ച് പോലീസ് പുറത്തെടുത്തത്. പരേഷ്നാഥ് മൊണ്ടലും ഗണേഷ് മൊണ്ടലും ചേർന്ന് അസികുൾ ഇസ്ലാമിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.