കൊട്ടിയൂർ: കണ്ണൂർ വിമാനത്താവളം -മാനന്തവാടി നിര്‍ദിഷ്ട നാലുവരി പാതയുടെ സര്‍വേ നടപടി പല ഘട്ടങ്ങൾ പൂര്‍ത്തിയായെങ്കിലും ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി നീളുന്നതിൽ വ്യാപാരികള്‍ക്കും പരിസരവാസികൾക്കും ആശങ്ക. ഏറ്റെടുക്കൽ നടക്കാത്തത് ഭൂമിയുടെ ക്രയവിക്രയത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിലങ്ങുതടിയായി. വിമാനത്താവളത്തിലേക്കുള്ള പ്രധാനപാത എന്ന നിലയിലാണ് മട്ടന്നൂര്‍ -മാനന്തവാടി റോഡിനെ നാലുവരി പാതയാക്കി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മട്ടന്നൂര്‍ മുതല്‍ മാനന്തവാടി വരെയുള്ള 63.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ വനത്തിലൂടെ പോകുന്ന ഭാഗം രണ്ടുവരി പാതയായും അവശേഷിക്കുന്നവ നാലുവരി പാതയായും വികസിപ്പിക്കാനാണ് തീരുമാനമായത്. 2017ലാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ഉത്തരവിറങ്ങി നാലുവര്‍ഷം പിന്നിട്ടിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി ഇഴയുകയാണ്. നിര്‍ദിഷ്ട നാലുവരി പാത പോകുന്നത് ഏതുവഴി ആണെന്ന് വ്യക്തതയില്ലാത്ത അവസ്ഥയാണ്. റോഡിനു സമീപം നിലവിലുള്ള വീട് പൊളിച്ച് പുതിയ വീട് നിര്‍മിക്കാന്‍ പദ്ധതിയിട്ടവരും ആശങ്കയിലാണ് കഴിയുന്നത്. കേളകം ടൗണിൽ മൂന്ന് അലൈൻമൻെറ് നിർണയിച്ചിട്ടും ഇതിൽ ഏതാണ് വേണ്ടതെന്നുപോലും തീരുമാനിച്ചില്ലെന്നും പരാതിയുണ്ട്.