കണ്ണൂർ: തുല്യതാ പരീക്ഷയും തുടര്‍പഠനവും വഴി പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലയായ കണ്ണൂര്‍ സെക്കൻഡറിതലത്തിലും സമ്പൂര്‍ണ സാക്ഷരത നേടാന്‍ ഒരുങ്ങുന്നു.18 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും പത്താം തരം തുല്യതാ പരീക്ഷയെഴുതിച്ച് വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാമിഷനും. ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. ഇതിനായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം അടുത്ത മാസം നടക്കും. പദ്ധതിയുടെ ഭാഗമായി പത്താംതരം തുല്യതാ പരീക്ഷയെഴുതാനുള്ള ജില്ലയിലെ മുഴുവനാളുകളുടെയും കണക്കുകള്‍ പ്രേരക്മാര്‍ വഴി ശേഖരിക്കും.
ജില്ലയിലെ തുടര്‍പഠന കേന്ദ്രങ്ങള്‍ പൂട്ടാന്‍ പ്രേരക്മാരുടെ കുറവ് കാരണമാകുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രേരക്മാരുടെ നിയമനം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സംസ്ഥാന സാക്ഷരതാ മിഷന് കത്ത് നല്‍കും.
ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. കെ. രത്നകുമാരി, ടി. സരള, കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ വി. സുജാത, പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്റര്‍, വി.ആര്. വി.ഏഴോം, വി.പി. മോഹനന്, എന്‍. ടി. സുധീന്ദ്രന്‍, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post