ആഭരണങ്ങളുടെ ഹാൾ മാർക്കിംഗിന് രജിസ്റ്റർ ചെയ്ത ജ്വല്ലറികളുടെ എണ്ണം 91,603 ആയെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. ജ്വല്ലറികളുടെ പിന്തുണയും സഹകരണവും കൊണ്ട് പദ്ധതി വിജയത്തിലേക്കെത്തുകയാണ്. ഈ കാലയളവിൽ ഹാൾമാർക്കിംഗിന് അയച്ച ആഭരണങ്ങളുടെ എണ്ണത്തിലും വൻ വർധനയാണുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാൾമാർക്കിംഗ് നിർബന്ധിതമാക്കിയതിനു ശേഷമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ജ്വല്ലറിറി മേഖലയിലെ ഒരു വിഭാഗം ആഹ്വാനം ചെയ്തിരുന്ന സമരം അനാവശ്യമാണെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
ഹാൾമാർക്കിംഗ് നിയമവിധേയമാക്കി മാറ്റുന്നതിന് മുന്‍പുതന്നെ കേന്ദ്രം ഉന്നതതല സമതി രൂപീകരിക്കുയും യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. എഎച്ച്സികൾ ഉള്ള 256 ജില്ലകളിൽ മാത്രമാണ് ഹാൾമാർക്കിംഗ് നിർബന്ധിതമാക്കിയിട്ടുള്ളത്. നിലവിൽ ഹ്യൂയിഡ് എഎച്ച്സി തലത്തിൽ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. സംവിധാനം പൂർണമായും പ്രവർത്തനസജ്ജമായശേഷമേ ജ്വല്ലറി തലങ്ങളിൽ അത് നടപ്പാക്കുകയുള്ളൂ.
20, 23, 24 കാരറ്റ് ആഭരങ്ങളാണ് ഹാൾമാർക്കിംഗിന് അനുവദിച്ചിട്ടുള്ളത്. ഹാൾമാർക്കിംഗ് ശുദ്ധത ഉറപ്പാക്കും. എഎച്ച്സി തലത്തിൽ ആഭരങ്ങൾ കൈമാറുന്നതിന് സോഫ്റ്റ്വേർ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഹെഡ്ക്വാട്ടേഴ്സിലും ശാഖകളിലും ഹെൽപ്പ്ഡെസ്ക് സ്ഥാപിക്കുകയും 300 ബോധവൽക്കരണ ക്യാന്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഉപദേശക സമിതി വിഷയത്തെക്കുറിച്ച് അവലോകനം ചെയ്തശേഷം ഡിഒസിഎക്ക്(ഡിപ്പാർട്ട്മെന്റ് ഓഫ് കണ്‍സ്യൂമർ അഫയേഴ്സ്) റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്.
ജ്വല്ലറികളുടെയും ആഭരണങ്ങളുടെയും നീക്കങ്ങൾ ബിഐഎസിലൂടെ നിരീക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.