ഇരിട്ടി: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന നിർദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റിലും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും വ്യാപാര-വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടുത്തി ഇക്കോ സെൻസിറ്റീവ് സോൺ സ്ഥാപിക്കുന്നതിനെതിരേ കേരളത്തിന്റെ ശക്തമായ നിലപാട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ ഇന്നലെ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്രസർക്കാർ കരട് വിജ്ഞാപനത്തിൽ നിജപ്പെടുത്തിയ ഇക്കോ സെൻസിറ്റീവ് സോണിൽ ജനങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കുന്നതിനായി വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ഇത്തരം സോണിൽനിന്ന് ജനസാന്ദ്രത കൂടിയ മേഖലകളും കൃഷിസ്ഥലങ്ങളും സർക്കാർ- അർധസർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളും പരമാവധി ഒഴിവാക്കിക്കൊണ്ട് ആറളം, കൊട്ടിയൂർ ഉൾപ്പെടെയുള്ള 14 വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തേണ്ട പുതുക്കിയ ഭൂപടത്തോടുകൂടിയ കരട് ഭേദഗതി നിർദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചതായും മന്ത്രി അറിയിച്ചു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ ഇക്കോ സെൻസിറ്റീവ് സോൺ 22.34 ചതുരശ്ര കിലോമീറ്ററിൽനിന്ന് 12.9 ചതുരശ്ര കിലോമീറ്ററായും ആറളം വന്യജീവി സങ്കേതത്തിലെ ഇക്കോ സെൻസിറ്റീവ് സോൺ 12.4 ചതുരശ്ര കിലോമീറ്ററിൽനിന്ന് 10.136 ചതുരശ്ര കിലോമീറ്ററായും കുറച്ച കരട് ഭേദഗതി നിർദേശങ്ങളാണ് സമർപ്പിച്ചത്. കേരളം സമർപ്പിച്ച പുതുക്കിയ ഭൂപടത്തോടുകൂടിയ കരട് ഭേദഗതി നിർദേശങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും ഊർജിതമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി