കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതോടൊപ്പം നഗരത്തിന്റെ മുഖഛായ മാറ്റുന്ന സിറ്റി റോഡ് വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്.
കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപ്പിലാക്കുന്ന 738 കോടി രൂപയുടെ പദ്ധതിയില്‍ ആകെയുള്ള 11 റോഡുകളില്‍ ഏഴ് റോഡുകളുടെ പ്രവൃത്തി ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. ഇതില്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായി വരുന്ന നാല് റോഡുകളിലെ ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഒക്ടോബറോടെ ഭൂമി ഏറ്റെടുത്ത് കൈമാറും.
ബാക്കിയുള്ള നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് താമസിയാതെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന് 337 കോടി രൂപയും റോഡ് നിര്‍മാണത്തിന് 401 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഡിബിഎഫ്ഒടി (ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓപ്പറേറ്റ് ആൻഡ് ട്രാന്‍സ്ഫര്‍) മാതൃകയില്‍ മൂന്ന് വര്‍ഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. 15 കൊല്ലത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി നടപ്പിലാക്കുക. കാൾടെക്സ് ഫ്ലൈഓവറും മേലെ ചൊവ്വ അടിപ്പാതയും ഉള്‍പ്പെടെയുള്ളതാണ് സിറ്റി റോഡ് വികസന പദ്ധതി.
റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ മേയര്‍ ടി.ഒ. മോഹനന്, എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ.വി. സുമേഷ്, ജില്ലാ കളക്ടർ ടി.വി. സുഭാഷ്, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, ഡിഡിസി സ്നേഹില്‍ കുമാര്‍ സിംഗ്, കെആര്‍എഫ്ബി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി. ദേവേഷ്, അസി.പ്രോജക്ട് മാനേജര്‍ എന്‍. മുഹമ്മദ് സിനാന്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.