പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും ഡൽഹി ഹൈക്കോടതിയിൽ വാട്സ്ആപ്പ് അറിയിച്ചു.
സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാട്സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയിൽ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് ഹരീഷ് സാൽവെ കോടതിയിൽ അറിയിച്ചു. പുതിയ നയം അംഗീകരിക്കാത്തവർക്ക് വാട്സ്ആപ്പിന്റെ സേവനം തടയില്ല. എന്നാൽ നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടർന്നും അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്കിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും സമാനമായ വാദമാണ് ഉയർത്തിയത്.