തലശേരി: സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതങ്ങളെ മെച്ചപ്പെടുത്താൻ തലശേരി അതിരൂപത നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഇതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ.
തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ കമില്ലസ് സന്യാസസമൂഹത്തിന്റെയും തായ്ലൻഡിലെ സു ചി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടത്തുന്ന കോവിഡ് ദുരിതാശ്വാസ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ആർച്ച്ബിഷപ് ജോർജ് ഞറളക്കാട്ട് അധ്യക്ഷത വഹിച്ചു. കിറ്റുകൾ വിതരണം ചെയ്യാൻ പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം നിർവഹിച്ചു. മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 400-ാമത് വീടിന്റെ താക്കോൽദാനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. കോവിഡ് രോഗികൾക്ക് ഉപയോഗിക്കുവാനുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ വിതരണോദ്ഘാടനം എ.എൻ. ഷംസീർ എംഎൽഎ നിർവഹിച്ചു.
കണ്ണൂർ എഡിഎം എം.പി. മേഴ്സി, കമില്ലസ് സന്യാസ സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ബേബി ഇല്ലിക്കൽ, കമില്ലസ് സന്യാസസഭ പ്രൊക്യുറേറ്റർ ഫാ. ജോയിസ് കുളിരാനിയിൽ, കമില്ലസ് സെമിനാരി റെക്ടർ ഫാ. ജോഫ്രി നാക്കുഴിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറഞ്ഞു.
ശാന്തിനഗർ ഇടവക വികാരി ഫാ. വിന്റോ ചാക്യരത്ത്, അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ, സന്ദേശ്ഭവൻ ഡയറക്ടർ ഫാ. ഫിലിപ് കവിയിൽ എന്നിവർ നേതൃത്വം നൽകി.
1000 രൂപ വിലവരുന്ന 10000 ഭക്ഷണ കിറ്റുകളാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോരപ്രദേശങ്ങളിൽ അതിരൂപതയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുക.