കേളകം: പഞ്ചായത്തിലെ പൂക്കുണ്ട്,നരിക്കടവ് കോളനികളിലെ 21 കുടുംബങ്ങളുടെ വീടുകളിൽ ഒരിടവേളയ്ക്ക് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ചെട്ടിയാംപറമ്പ്. നരിക്കടവ് കോളനിയിലെ പന്ത്രണ്ടും, പൂക്കുണ്ട് കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ വീടുകളിലുമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. മൂന്നര വര്‍ഷമായി രണ്ട് കോളനിയിലടക്കം മൂന്നര ലക്ഷം രൂപ പലിശയടക്കം കുടിശിക വന്നതിനെത്തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ബിൽ കുടിശികയായ കോളനി നിവാസികളുടെ ദുരിതം തുടർന്ന് ദീപിക വാർത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നടപടിയായത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണിയും പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷും ഇരിട്ടിയില്‍ വൈദ്യുതി മന്ത്രിയുടെ അദാലത്തില്‍ പങ്കെടുത്തിരുന്നു. കുടിശിക വന്ന തുക ഗഡുക്കളായി അടയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.