കണ്ണൂർ: വന്യമൃഗങ്ങൾ നാൾക്കുനാൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി ഇൻഫാം ദേശീയ സമിതി ഈ മാസം എട്ടിന് കർഷകന്റെ കണ്ണീർ ദിനമായി ആചരിക്കും. ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
വന്യമൃഗശല്യം കാരണം കർഷകരുടെ ജീവിതം പൊറുതിമുട്ടിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കർഷകൻ കടമെടുത്ത് കൃഷി ചെയ്തതു മുഴുവനും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നു.
കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണമില്ല. വനംവകുപ്പിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്നില്ല. പലപ്രാവശ്യം വന്യമൃഗശല്യത്തെക്കുറിച്ച് സര്‍ക്കാരിനും വനംവകുപ്പിനും നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചില്ല. -യോഗം ചൂണ്ടിക്കാട്ടി.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകുവാന്‍ വീണ്ടും കര്‍ഷകര്‍ രംഗത്തു വരണമെന്നും സര്‍ക്കാരിനെ കര്‍ഷകന്റെ ദുരിതങ്ങള്‍ അറിയിക്കണമെന്നും യോഗത്തിൽ പ്രസംഗിച്ച ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
എട്ടിനു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രതിഷേധം. കര്‍ഷകര്‍ അവരുടെ വീട്ടുമുറ്റത്ത് ‘കര്‍ഷകരെ വന്യമൃഗത്തില്നിന്നു രക്ഷിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യും. ഈ പ്രതിഷേധത്തില്‍ മുഴുവന്‍ ഇന്‍ഫാം പ്രവര്‍ത്തകരും കര്‍ഷകസംഘടനകളും മുഴുവന്‍ കര്‍ഷകരും പങ്കുചേരണമെന്ന് യോഗം അഭ്യർഥിച്ചു.
യോഗത്തില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് മോൺ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഡയറക്ടര്‍ ഫാ. ജോസ് ചെറുകരക്കുന്നേല്‍ ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാത്യു മാമ്പറമ്പില്‍ (പാലാ), ജോയി തെങ്ങുംകുടി (മൂവാറ്റുപുഴ), ഫാ. ജോസഫ് കാവനാടി (തലശേരി), ഫാ. ജോസ് തറപ്പേല്‍ (പാലാ), ജോസഫ് കാരിയാങ്കല്‍ (മലപ്പുറം), സ്കറിയ നെല്ലംകുഴി (കണ്ണൂര്‍), ഫാ. തോമസ് മറ്റമുണ്ടയില്‍ (കാഞ്ഞിരപ്പള്ളി), വി.സി. സെബാസ്റ്റ്യന്‍ (കാഞ്ഞിരപ്പള്ളി), പി.സി. സിറിയക് (എറണാകുളം), ബേബി പെരുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ് എടപ്പാട്ട് (മൂവാറ്റുപുഴ) സ്വാഗതവും മൊയ്തീന് ഹാജി (മൂവാറ്റുപുഴ) നന്ദിയും പറഞ്ഞു.