ഇരിട്ടി : ആറളം പഞ്ചായത്തിൽ കോവിഡ് ബാധക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നു. രണ്ടുമാസത്തിനകം പഞ്ചായത്തിൽ 80 പേർക്ക് ഡെങ്കി ബാധയുണ്ടായി . കീഴ്പ്പള്ളി പി എച്ച് സി യിലും സ്വകാര്യ ആശുപത്രിയിലുമായി ഇപ്പോൾ മുപ്പത്തിഅഞ്ചോളം പേർ ചികിത്സയിലാണ്. നാലുപേർക്ക് കോവിഡിനൊപ്പമാണ് ഡെങ്കിയും ബാധിച്ചത്.
പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം , ആറളം ഫാം വാർഡുകളിലാണ് ഡെങ്കി ബാധിച്ചവരിൽ ഏറെയും. കോവിഡിനൊപ്പം ഡെങ്കികൂടി പടരുന്ന സാഹചര്യത്തിൽ ആറളത്തെ ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചു. അധികൃതർ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ ഓഫീസർ ഡോ . പ്രിയാ സദാന്ദൻ , ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത് . എന്നാൽ ആരോഗ്യ പ്രവർത്തകർ വിചാരിച്ചാൽ മാത്രം ഡെങ്കി പടർത്തുന്ന കൊതുകുകളെ നശിപ്പിക്കാനാവില്ല. മേഖലയിൽ കൊതുകിന്റെ സാന്ദ്രത കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങളും ഏറെ ജാഗ്രതയോടെ കൊതുകിന്റെ ഉറവിട നശീകരണത്തിൽ പങ്കെടുക്കേണ്ടതുണ്ട്. വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യം പാടേ ഇല്ലാതാക്കണം. മേഖലയിലെ ഓരോ വീട്ടുകാരും ഇതിൽ ജാഗ്രവത്തായിരിക്കണം. 5, 6 തീയതികളിൽ അൻപതോളം വരുന്ന സന്നദ്ധപ്രവർത്തകർ മേഖലയിലെ വീടുകൾ കയറിയുള്ള പ്രതിരോധ , ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അറിയിച്ചു