കൃഷിയിടങ്ങളിലിറങ്ങി കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനു വീണ്ടും ഉത്തരവിറക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ അനുമതി നൽകി. ഉത്തരവിന് ഒരു വർഷ കാലാവധിയുണ്ടാകും.
കാട്ടുപന്നിശല്യം രൂക്ഷമായ സ്ഥലങ്ങളിൽ രൂപീകരിച്ച കർഷക ജാഗ്രതാ സമിതി ശിപാർശ ചെയ്താൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരം ലൈസൻസുള്ള തോക്ക് ഉടമകൾക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാം. റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വാച്ചർമാർ, വന സംരക്ഷണ ഉദ്യോഗസ്ഥർ, പരിശീലനം നേടിയ മൃഗ സംരക്ഷണ ഉദ്യോഗസ്ഥർ, മൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതിനു പരിശീലനം നേടിയ സംഘം എന്നിവർക്കാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം.
കാട്ടുപന്നിയെ വെർമിനായി പ്രഖ്യാപിച്ച് ശല്യക്കാരനെന്ന നിലയിൽ വെടിവച്ചുകൊല്ലാൻ അനുമതി തേടി കേന്ദ്ര വനംമന്ത്രാലയത്തിന് കത്തു നൽകുമെന്നും മന്ത്രി അറിയിച്ചു.