ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിന്റെ മലയോര മേഖലകളിൽ കോവിഡിന് പിന്നാലെ ഡെങ്കിപ്പനികൂടി പടരാൻ തുടങ്ങിയതോടെ അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഗ്രാമപഞ്ചായത്തിന്റെയും അങ്ങാടിക്കടവ് പി എച്ച് സിയുടേയും നേതൃത്വത്തിൽ തോട്ടങ്ങളിലൂടെ പ്രതിരോധ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ വർഷം നൂറിലധികം പേർക്ക് ഇവിടെ ഡെങ്കി പിടിപെട്ടിരുന്നു. കാലവർഷം തുടങ്ങുന്നതിനു മുന്നേ തന്നെ ഈ വർഷം ആറു പേർക്കാണ് ഡെങ്കി പിടിപെട്ടത്. മുൻ വർഷത്തെ സാഹചര്യം ഒഴിവാക്കുന്നതിനായി കരുതലോടെയുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
മേഖലയിൽ കൂടുതൽ റബർ തോട്ടങ്ങൾ ഉള്ള പ്രദേശമാണ് അയ്യൻകുന്ന്. പി എച്ച് സിക്ക്കീഴിലുള്ള വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ വളണ്ടിയർമാർ, ജാഗ്രതാസമതി അംഗങ്ങൾ എന്നിവർ റബർ തോട്ടങ്ങളിൽ ഉറവിടനശീകരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം ബോധവത്ക്കരണവും നടത്തും.
തോട്ടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം കണ്ടെത്തിയാൽ തോട്ടം ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. രാജേഷ് അറിയിച്ചു. മഴ തുടങ്ങിയിട്ടും പല ചെറുകിട – വൻ കിടതോട്ടങ്ങളിൽ ചിരട്ട കമിഴ്ത്തി വെച്ച് വെള്ളം കെട്ടി നില്ക്കാനുള്ള സാഹചര്യം ഒഴിവാക്കിയിട്ടില്ല. ഇത് കണക്കിലെടുത്താണ് കർശന പരിശോധനകളും നിയമ നടപടികൾക്കും പഞ്ചായത്തും ആരോഗ്യ വകുപ്പും തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തോട്ടങ്ങളിലൂടെ കാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി തോമസ്, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു ബെന്നി അംഗങ്ങളായ മിനി വിശ്വനാഥൻ, ബീന റോജസ്, സജി മച്ചിത്താനി, സീമ സനോജ്, സെലിൻ ബിനോയ്, ഐസക് മുണ്ടപ്ലാക്കൽ, മെഡിക്കൽ ഓഫീസർ അനു മേരി ജോസ്, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.