കണ്ണൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ മാലിന്യസംസ്കരണം പാടേ പാളി. കോവിഡ് വ്യാപകമാകുന്നതോടൊപ്പം പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യവും വർധിക്കുകയാണ്. കഴിഞ്ഞവർഷങ്ങളിൽ മഴക്കാലരോഗങ്ങൾ നിയന്ത്രിക്കുന്നതിൽ മാലിന്യശേഖരണവും സംസ്കരണവും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനവും രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളും മാലിന്യസംസ്കരണ പ്രവർത്തനത്തെ താളം തെറ്റിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുക്ത കേരളം എന്ന ആശയത്തിന്റെ ഭാഗമായി 2020 ജനുവരി മുതല്‍ നിയമം നിലവില്‍ വന്നതാണ്. നിയമം ലംഘിച്ചാല്‍ പിഴയുമടയ്ക്കണം. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടർന്ന് പരിശോധന കുറഞ്ഞതോടെ പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കാരി ബാഗുകള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ വീണ്ടും സജീവമായി. പുഴകള്‍, ജലാശയങ്ങള്‍, തോടുകള്‍, റോഡരിക് തുടങ്ങി എല്ലായിടത്തും പ്ലാസ്റ്റിക മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. ഇക്കാര്യങ്ങൾ രണ്ടാം പിണറായി സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കഴിഞ്ഞദിവസം ചേർന്ന ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിൽ മാലിന്യമുക്ത കേരളം പദ്ധതി പ്രഖ്യാപിച്ചത് മാലിന്യപ്രശ്ന പരിഹാരത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.
ഹരിത കർമ സേനയുടെ
പ്രവർത്തനം നിലച്ചു
കഴിഞ്ഞ പിണറായി സർക്കാർ കേരളത്തിലെ മാലിന്യസംസ്കരണ രംഗത്ത് ഉണ്ടാക്കിയ വിപ്ലവകരമായ സംവിധാനമായിരുന്നു ഹരിത കർമസേന. വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിച്ച് ശേഖരണകേന്ദ്രങ്ങളിലെ മെറ്റീരിയൽ കളക്ഷൻ സെന്ററുകളിൽ (എംസിഎഫ്) ഹരിതകർമ സേന എത്തിക്കുകയും അവിടെവച്ച് മാലിന്യം തരംതിരിച്ച് തദ്ദേശസ്ഥാപന തലത്തിലുള്ള വിഭവ വീണ്ടെടുപ്പ് കേന്ദ്രങ്ങളിൽ (റിസോഴ്സ് റിക്കവറി സെന്റർ-ആർആർഎഫ്) എത്തിക്കും. ഇവിടെ വീണ്ടും തരംതിരിച്ച് പുനചംക്രമണത്തിനും റോഡ് ടാറിംഗിനുമൊക്കെയായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിഭവമായി മാറ്റുകയാണ് ചെയ്തുവന്നിരുന്നത്. എന്നാൽ തുടക്കത്തിലുണ്ടായിരുന്ന ഊർജസ്വലമായ പ്രവർത്തനം കോവിഡിന്റെ പശ്ചാത്തലത്തിൽ മന്ദീഭവിക്കുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീയുടെയും ഹരിതകേരള മിഷന്റെയും ശുചിത്വമിഷന്റെയും ക്ലീൻ കേരള കമ്പനിയുടേയുമൊക്കെ ഭാഗമായാണ് ഹരിതകർമസേന പ്രവർത്തിക്കുന്നത്. ടൺകണക്കിന് മാലിന്യങ്ങളാണ് ഓരോ വർഷവും ഹരിതകർമസേന നീക്കിയിരുന്നത്. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതുകൂടാതെ 26,000 കുടുംബശ്രീ പ്രവർത്തകർക്ക് മണി ഫ്രം വേസ്റ്റ് പദ്ധതിയിലൂടെ വരുമാനവും ലഭിച്ചിരുന്നു. കോവിഡോടെ ഇതും നിലച്ചു. ഇതോടെ ഓരോ വീടുകളിലെയും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഗ്ലാസുകളും പ്ലേറ്റുകളും ഡയപ്പറുകളും മറ്റ് അവശിഷ്ടങ്ങളും റോഡരികില്‍ തള്ളുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. ഈ മാലിന്യങ്ങളാകട്ടെ മാസങ്ങളോളം അവിടെത്തന്നെ കിടന്ന് ചീഞ്ഞളിയുകയാണ്. മഴയാരംഭിക്കുന്നതിനുമുന്പ് ഇവ നീക്കം ചെയ്തില്ലെങ്കിൽ ഓടകളിലെ ഒഴുക്ക് തടസപ്പെടുകയും കൊതുകുജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഏറെയാണ്.
ബോട്ടില്‍ ബൂത്തുകള്‍
നിറഞ്ഞുകവിഞ്ഞു
ഉപയോഗശേഷം റോഡരികിലും മറ്റും കുടിവെള്ള കുപ്പികളുൾപ്പടെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാനായി സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകളും നിറഞ്ഞു കിടക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകൾ ഒരിടത്ത് കേന്ദ്രീകരിച്ച് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങൾ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഇത്തരം ബൂത്തുകളിൽനിന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ യഥാസമയം മാറ്റാത്തതാണ് ഇവ നിറയാൻ കാരണം. മഴ പെയ്തതോടെ ദുർഗന്ധം വമിക്കുകയും ഇവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയും കൂടുന്നുണ്ട്. എത്രയും പെട്ടെന്ന് ബൂത്തുകളിലെ പ്ലാസ്റ്റിക് ബോട്ടിലുകൾ നീക്കിയില്ലെങ്കിൽ ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരും.
ഹോട്ടൽ മാലിന്യം വർധിക്കുന്നു
ജീവിതരീതിയില്‍ വന്ന മാറ്റം മലയാളികളുടെ ഭക്ഷണകാര്യത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഹോട്ടലില്‍നിന്ന് പാഴ്സല്‍ വാങ്ങിക്കഴിച്ച് അതിന്റെ അവശിഷ്ടം പ്ലാസ്റ്റിക് കവറില്‍ കെട്ടി റോഡിൽ വലിച്ചെറിയുന്ന പ്രവണതയാണ് ഇപ്പോൾ കൂടുതലായി കാണുന്നത്. കോവിഡിനെത്തുടർന്ന് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണവും ലോക്ഡൗണും വന്നതോടെ ഭക്ഷണം പാഴ്സല്‍ മാത്രമായി നൽകുന്നതും മാലിന്യത്തിന് കാരണമാണ്. ഇതോടെ പാഴ്സൽ നൽകുന്നതിനുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും വർധിച്ചു. ഹോട്ടലുകളിലും തട്ടുകടകളിലും നേര്‍ത്ത പ്ലാസ്റ്റിക് കവറുകളിലാണ് ഇപ്പോഴും ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത്. ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞുനൽകുന്നതിന് നിഷ്കർച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് നിയമമുണ്ടെങ്കിലും ഇപ്പോൾ ഇതും വ്യാപകമായി ലംഘിക്കപ്പെടുകയാണ്. പരിശോധനയുടെ കുറവും ഇതിന് കാരണമാകുന്നുണ്ട്.
വേണ്ടത് സുസ്ഥിര
മാലിന്യ നിർമാർജനവും ബദലും
മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രാദേശിക സർക്കാരുകളുടെയും മറ്റ് വകുപ്പുകളുടെയും പദ്ധതികളുടെ വിവിധതലത്തിലുള്ള ഏകോപനത്തിലൂടെ സുസ്ഥിര മാലിന്യനിർമാർജന സംവിധാനമാണ് നടപ്പാക്കേണ്ടത്. “മാലിന്യത്തിൽനിന്നുള്ള മുക്തി’ എന്ന കാമ്പയിൻ തുടങ്ങി ജനങ്ങളിൽ അവബോധം ഉണ്ടാകണം. മാലിന്യംകൊണ്ടുള്ള പ്രശ്നങ്ങൾ അവർക്കറിയാമെങ്കിലും അതെങ്ങനെ പരിഹരിക്കാമെന്ന് വ്യക്തതയില്ലായ്മയും മാറണം. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം എന്ന ആശയം ഓരോ വ്യക്തികളിൽനിന്നും രൂപപ്പെടേണ്ടതും അത്യാവശ്യമാണ്.
പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം തുണിസഞ്ചികള്‍, ശീതളപാനീയങ്ങള്‍ കുടിക്കാന്‍ പ്ലാസ്റ്റിക് സ്ട്രോകള്‍ക്കു പകരം പേപ്പര്‍ സ്ട്രോ, ആഘോഷങ്ങള്‍ക്ക് ഐസ്ക്രീമും ഫ്രൂട്ട് സലാഡും നല്കാന് പാളപാത്രങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന തടി സ്പൂണുകള്‍, ഭക്ഷണം പൊതിയാന്‍ വാഴയില തുടങ്ങി ബദല്‍ മാര്‍ഗങ്ങള്‍ വിപണിയിലെത്തിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളും ഉണ്ടാകേണ്ടതുണ്ട്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന കാര്യത്തിലെന്നപോലെ തന്നെ ബദല്‍മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും അധികൃതര്‍ പരാജയപ്പെട്ട അവസ്ഥയും മാറ്റിയെടുക്കണം.