തലശേരി: കോവിഡ്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തലശേരി അതിരൂപത. ഭക്ഷണം, മരുന്ന്, ആശുപത്രികളിൽ അഡ്മിഷൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തലശേരി അതിരൂപത സജ്ജമാക്കിയിട്ടുണ്ട്. ജാതിമത ഭേദമന്യേ എല്ലാവർക്കും ഹെൽപ് ഡെസ്ക്കി ൽനിന്നും താഴെ പറയുന്ന സഹായങ്ങൾ ലഭ്യമാകും. ഫോൺ: 8547637611.
lആശുപത്രികളിൽ അഡ്മിഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ബെഡുകൾ ഒഴിവുള്ള ആശുപത്രികൾ കണ്ടെത്താൻ സഹായിക്കും. കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി, തലശേരി ജോസ്ഗിരി ആശുപത്രി, തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തിരിക്കുന്ന മറ്റു ചില ആശുപത്രികളിലെ സൗകര്യങ്ങളും ഹെൽപ് ഡെസ്ക്ക് വഴി ലഭിക്കും.
lആവശ്യക്കാർക്ക് ആംബുലൻസ് സൗകര്യം.
l കോവിഡ് ബാധിതകർക്ക് ഓൺലൈൻ കൗൺസിലിംഗ്.
l വീടുകളിൽ കഴിയുന്നവർക്ക് ഓൺലൈനിൽ ഡോക്ടർമാരുമായി കൺസൾട്ട് ചെയ്യാനുള്ള സഹായം.
l വീടുകളിൽ കഴിയുന്നവർക്ക് മരുന്ന് എത്തിച്ചുനൽകാൻ ഇടവകാതല ഹെൽപ് ഡെസ്കുകൾ വഴി സഹായം.
lകോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരത്തിനാവശ്യമായ ക്രമീകരണങ്ങൾ.
ഭക്ഷ്യകിറ്റ് വിതരണവും
വൈദ്യസഹായവും
ഇടവക തലത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണക്കിറ്റുകൾക്കു പുറമെ 1000 രൂപയുടെ 10,000 കിറ്റുകൾ കമില്ലസ് സന്യാസസമൂഹത്തിന്റെ സഹകരണത്തോടെ തലശേരി അതിരൂപത വിതരണം ചെയ്യും.തലശേരി അതിരൂപതയുടെ കീഴിലുള്ള കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ അന്പതോളം കിടക്കകൾ തയാറാക്കിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ, എക്സ്റേ, സ്കാനിംഗ് സൗകര്യങ്ങളും ആശുപത്രിയിൽ 20 മുതൽ സജ്ജമാകും. വീടുകളിൽ കഴിയുന്നവർക്ക് സൗജന്യ വൈദ്യസഹായവും മരുന്ന് വിതരണവും നൽകാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
ഇടവകകളും സജ്ജം
l എല്ലാ ഇടവകകളിലും വികാരിയച്ചൻമാർ, സിസ്റ്റേഴ്സ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബക്കൂട്ടായ്മാ ഭാരവാഹികൾ എന്നിവരുടെ സഹായത്തോടെ കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെ കണ്ടെത്തുകയും ഫോൺ വഴിയെങ്കിലും അന്വേഷിക്കുകയും സഹായങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യും.
lഇടവകകളിൽ ആവശ്യക്കാർക്ക് ഭക്ഷണക്കിറ്റ് നൽകാനുള്ള ക്രമീകരണങ്ങൾ.
l വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചുകൊടുക്കാൻ ടിഎസ്എസ്എസുമായി സഹകരിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംവിധാനം.
lഎല്ലാ ഇടവകകളിലും കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുക, ആംബുലൻസ് സൗകര്യം ഒരുക്കിക്കൊടുക്കുക, ഭക്ഷണം, മരുന്ന് എന്നിവ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഹെൽപ് ഡെസ്ക് ആരംഭിക്കും. വികാരിയച്ചൻ നേരിട്ടോ, കോ-ഓർഡിനേറ്റർ, മതാധ്യാപകർ, സംഘടനാ ഭാരവാഹികൾ എന്നിവരുടെ സഹായത്തോടെയോ ഇടവകക്കാർക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാൻ ഒരു ഫോൺ നന്പറും മേൽപ്പറഞ്ഞ സഹായങ്ങൾ എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.
l ചില കുടുംബങ്ങളിൽ എല്ലാവരും കോവിഡ് ബാധിച്ച് വിശ്രമത്തിലായിരിക്കുന്ന സാഹചര്യത്തിൽ കന്നുകാലികളും മറ്റ് വളർത്തു മൃഗങ്ങളും പട്ടിണിയിലാകുന്ന സാഹചര്യമുണ്ട്. കെസിവൈഎം-എസ്എംവൈഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളിൽ സഹായം എത്തിക്കും.