കണ്ണൂർ: ജില്ലയിൽ അപകടങ്ങൾ തുടർക്കഥയാകുന്പോഴും പാചകവാതകവും കൊണ്ട് ടാങ്കർ ലോറികൾ ചീറിപ്പായുകയാണ്. ഈ മാസം തന്നെ നഗരത്തിന്റെ സമീപ്രദേശങ്ങളിലായി അപകടത്തിൽപ്പെട്ടത് മൂന്നു ടാങ്കർ ലോറികളാണ്. ചാല ബൈപ്പാസ് ജംഗ്ഷനിലും മേലെചൊവ്വയിലുമാണ് മംഗളൂരുവിൽ നിന്ന് പാചകവാതകം കയറ്റി വരുന്ന ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ പുതിയതെരുവിലും അപകടമുണ്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് റോഡുകളിൽ അധികം വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
2012ൽ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർ മരിച്ചിരുന്നു. ഈ അപകടത്തിന് ശേഷം സർക്കാർ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടു വന്നിരുന്നെങ്കിലും കുറച്ചുകാലമേ അത് പാലിക്കപ്പെട്ടുള്ളു. തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ടാങ്കർ ലോറി ഡ്രൈവർമാർ തയാറാകുന്നില്ല. ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കർ ലോറികൾ ചീറിപ്പാഞ്ഞ് പോകുന്നത്. പലയിടത്തും മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചിക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പല ഡ്രൈവർമാരും ബാധകമല്ല.
ഒരു ടാങ്കർ ലോറിയിൽ ചുരുങ്ങിയത് രണ്ട് ജീവനക്കാരെങ്കിലും വേണമെന്ന് നിയമമുണ്ടെങ്കിലും പാചകവാതകവുമായി പോകുന്ന പല ലോറികളിലും ഡ്രൈവർ മാത്രമേ ഉണ്ടാകാറുള്ളു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ ഏറെ വൈകി ടാങ്കർ ലോറികൾ സഞ്ചരിക്കരുതെന്ന് റോഡ് സുരക്ഷാ വിഭാഗം നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. കൂടാതെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന് നിയമം ഉണ്ടായിരുന്നെങ്കിലും അതും ശരിയായരീതിയിൽ നടക്കുന്നില്ല. ഇതും അപകടങ്ങൾ വർധിക്കാനിടയാകുന്നുണ്ട്.
അപകടകാരണം അമിതവേഗത
ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ടാങ്കർ ലോറിഅപകടങ്ങൾക്കും കാരണമെന്നാണ് കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ പറയുന്നത്. രാത്രികാലങ്ങളിൽ റോഡ് കാലിയായതു കൊണ്ട് വാഹനങ്ങൾ കൂടുതൽ വേഗതയിൽ പോകും. വേഗപ്പൂട്ട് പല വണ്ടികളിലും ഘടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ സ്ഥലങ്ങളിലും ഇത് പ്രാവർത്തികമാക്കാൻ സാധിക്കില്ല. 70 കിലോമീറ്റർ വേഗതയിൽ വളവുകളിലും മറ്റും പോയാൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇടയ്ക്ക് ടാങ്കർ ലോറി അപകടങ്ങൾ പതിവായപ്പോൾ സർക്കാർ കർശന നിർദേശങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും കുറച്ച് കാലം ഇത് പാലിക്കപ്പെട്ടു. എന്നാൽ പിന്നീട് അതും നിന്നു. ഇന്നലെ പുലർച്ചെ നടന്ന അപകടം ഡ്രൈവർ ഉറങ്ങിപ്പോയത് കൊണ്ട് സംഭവിച്ചതാണ്. അവശ്യസർവീസായ പാചക വാതകങ്ങൾ നിറച്ച് പോകുന്ന ടാങ്കറുകൾ ഇത്തരത്തിൽ അശ്രദ്ധമായി പോകുന്നത് ഗുരുതരമായ പ്രശ്നമാണെന്നും ഭാഗ്യംകൊണ്ടാണ് വലിയ അപകടങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
കോള്‍ഡ് മില്ലിംഗ് അല്ല,
അശ്രദ്ധയാണ് വില്ലനെന്ന്
ദേശീയ പാതയില്‍ കാള്‍ടെക്സ് മുതല്‍ താഴെചൊവ്വ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച പാതയില്‍ വാഹനങ്ങള്‍ തെന്നിവീഴുന്നതായി ആരോപണമുയരുന്നുണ്ട്. മഴ കനത്തതോടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ മൂന്ന് അപകടങ്ങളുണ്ടായി. കണ്ണോത്തുംചാലില്‍ റോഡില്‍ പിക്കപ്പ് വാനും മേലെ ചൊവ്വയില്‍ ടാങ്കര്‍ ലോറിയും റോഡില്‍ തെന്നിമാറി. എന്നാല്‍ അപകടത്തിന് കാരണം അമിത വേഗതയാണെന്നാണ് അധികൃതരുടെ നിലപാട്. കണ്ണൂര്‍ നഗരത്തില്‍ ദേശീയ പാതയില്‍ വേഗപരിധി 40 ആണ്. എന്നാല്‍ നഗരത്തിനുള്ളിലെ വേഗപരിധി പാലിക്കാതെയാണ് വാഹനങ്ങള്‍ പരക്കം പായുന്നതെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ടി.പ്രശാന്ത് പറഞ്ഞു. ദേശീയ പാതയില്‍ കുഴികളുണ്ടാകുന്നതും അപകട കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരിശോധന ശക്തമാക്കി: എസിപി
ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന ടാങ്കർ ലോറിയപകടത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ എസിപി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ താണയിൽ പരിശോധന നടത്തി. ടാങ്കറുകൾ നിയമവിധേയമായാണോ സർവീസ് നടത്തുന്നതെന്നും ആവശ്യമായ ഡ്രൈവർമാരും സർട്ടിഫിക്കറ്റുകളുമുണ്ടോയെന്ന് നോക്കാനാണ് പരിശോധനയെന്ന് എസിപി ബാലകൃഷ്ണൻ പറഞ്ഞു. രാത്രികാലങ്ങളിലാണ് കൂടുതലായും ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണം. പല ടാങ്കറുകളിലും രണ്ട് ഡ്രൈവർമാരില്ല. അഞ്ച് ടാങ്കറുകൾക്കാണ് ഇത്തരത്തിൽ പിഴയീടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.