കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ മുതൽ ആരംഭിച്ച ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി റോഡിലിറങ്ങിയതിന് പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. അനാവശ്യമായി റോഡിലിറക്കിയ 42 വാഹനങ്ങൾ പിടിച്ചെടുത്തു. ആവശ്യമില്ലാതെ കറങ്ങുകയായിരുന്നവരിൽനിന്ന് പിഴ ഈടാക്കി.
എല്ലാ ലോക്കൽ പോലീസ് സ്റ്റേഷൻ പരിധികളിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഗതാഗതനിയന്ത്രണങ്ങളും രാത്രികാല വാഹനപരിശോധനയും പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്. നഗരത്തിലെ കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ആളുകൾ കുറവായിരുന്നു. പ്രോട്ടോകോൾ പാലിക്കാത്ത ഷോപ്പുകൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവയ്ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന വ്യാപാരസ്ഥപനങ്ങളിലും അനാവശ്യ തിരക്കും ആള്‍ക്കൂട്ടവും നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന പരിശോധന നടത്തി. മാസ്കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹ്യ അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ചരക്കുഗതാഗതം സുഗമമായി നടന്നു. പരിശോധനയ്ക്കുശേഷമാണ് ചരക്കുവാഹനങ്ങൾ കടത്തിവിട്ടത്. അവധി ദിവസങ്ങളായതിനാല്‍ ബാങ്കും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല.
നാളെ മുതൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് കമ്മീഷണർ പറഞ്ഞു. റംസാനായതിനാൽ ബുധനാഴ്ചയും പരിശോധന കൂടുതൽ ശക്തമാക്കും. രാവിലെമുതൽ മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു നിയന്ത്രിക്കാനുള്ള നടപടിയെടുക്കമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികളുമായി ചർച്ച നടത്തി ഹോംഡെലിവറി സംവിധാനം മാത്രമാക്കും.
വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ ഇന്നലെ രാവിലെ മുതൽ നഗരത്തിൽ ഇറങ്ങിയിരുന്നു. ഇവരെ പിടികൂടി താക്കീത് നൽകി പോലീസ് വിട്ടയച്ചു. നഗരത്തിന്റെ പലഭാഗങ്ങളിലും ഇരുചക്രവാഹനത്തിൽ ചായ വിൽപ്പനയും തകൃതിയായി നടന്നിരുന്നു.
ഇവർക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ചാലയിൽ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ കോവിഡ് രോഗിക്ക് നിയമനടപടി സ്വീകരിക്കുമെന്ന താക്കീത് നൽകി പോലീസ് വിട്ടയച്ചു. അതേസമയം പോലീസ് പരിധികളിൽ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗും ശക്തമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ നിര്‍ദേശം നൽകി.