കണ്ണൂർ: ഭാഗിക ലോക്ക്ഡൗണിൽ നിർമാണമേഖലയും സ്തംഭനത്തിലേക്ക്. ഉത്തരവിലെ അവ്യക്ത കാരണം നിർമാണമേഖലകളിൽ പ്രവർത്തനം തടസപ്പെട്ടു. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർമാണമേഖലയിൽ ജോലി തുടരാമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള കടകൾ തുറക്കാൻ അനുവാദമില്ല. കൂടാതെ, ഇതരസംസ്ഥാന തൊഴിലാളികൾക്ക് പണിയെടുക്കാൻ യാത്ര ചെയ്യാമെന്നു പറയുന്പോഴും തദ്ദേശീയരായവർക്ക് യാത്രചെയ്യാനുള്ള അനുവാദം പറയുന്നുമില്ല. ചെങ്കല്ല്, കല്ല്, കട്ട, മണൽ തുടങ്ങി വീടുനിർമാണത്തിന് ആവശ്യമായ സാധനങ്ങളുമായി പോകുവാൻ വാഹനങ്ങൾക്കും അനുവാദമില്ല.
വിലക്കയറ്റവും ബാധിച്ചു
കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് നിർമാണമേഖല. ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും നിർമാണസാമഗ്രഹികളുടെ വിലക്കയറ്റവും നിർമാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞവർഷം കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽനിന്നു നിർമാണ മേഖല കരകയറി വരുന്ന സമയത്താണ് വീണ്ടും കോവിഡിന്റെ രണ്ടാം വരവ്. നഗരം പൂർണമായും അടച്ചിട്ടില്ലെങ്കിലും ആളുകൾ കെട്ടിടനിർമാണവും മറ്റും നിർത്തിവച്ചതും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ലോക്ക്ഡൗണിനുശേഷം നിർമാണ സാധനങ്ങളുടെ വില കുത്തനേ ഉയർന്നിരുന്നു. പിവിസി പൈപ്പുകളുടെ വില 125 ശതമാനം വരെയാണ് വർധിച്ചത്. ക്വാറി- ക്രഷർ ഉത്പന്നങ്ങൾക്ക് വിലക്കയറ്റം മാത്രമല്ല ക്ഷാമവും നേരിടുന്നുണ്ട്. ഇലക്ട്രിക്കൽ-പ്ലംബിംഗ് സാധനങ്ങൾക്കും വലിയ വർധനയുണ്ടായി.
സ്റ്റീൽ-സിമന്റ് വിലകൾ 30 ശതമാനം വർധിച്ചു. സാധനവില വർധനയും തൊഴിലാളികളുടെ ശന്പളവും എല്ലാം കൂടി നല്ലൊരു തുക വേണ്ടിവരും. അതു കൊടുത്തുകഴിഞ്ഞാൽ പിന്നെ മിച്ചം പിടിക്കാൻ ഒന്നും കിട്ടാറില്ലെന്നാണ് കരാറുകാർ പറയുന്നത്. തദ്ദേശതൊഴിലാളികളും പണിക്ക് വരാൻ മടിക്കുന്നതും പ്രതിസന്ധിക്ക് കാരണമായി. കരാറുകാർക്കും മരാമത്ത് ഉദ്യോഗസ്ഥർക്കും നിർമാണ തൊഴിലാളികൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകണമെന്നാണ് കോൺട്രാക്ടർമാരുടെ ആവശ്യം.
സ്റ്റീൽ-സിമെന്റ് വിലകൾ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്ത ഇടപെടൽ നടത്തണം. ഡീസലിനും പെട്രോളിനും ജിഎസ്ടി നിരക്കുകൾ ബാധകമാക്കണം. ചെറുകിട ക്വാറികൾ തുറന്നു പ്രവർത്തിപ്പിക്കണം. കുടിശികയുടെ 50 ശതമാനമെങ്കിലും ഉടൻ വിതരണം ചെയ്യണം. സർക്കാർ പ്രശ്നപരിഹാരത്തിൽ ഇടപെട്ടില്ലെങ്കിൽ പത്തുമുതൽ പൊതുമരാമത്ത്, ജലവിഭവ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെയും ജല അഥോറിറ്റിയിലെയും കരാറുകാർ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ഇതരസംസ്ഥാന
തൊഴിലാളികളുടെ
കൊഴിഞ്ഞുപോക്ക്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് നിർമാണമേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗണുണ്ടാകുമോയെന്ന ഭീതിയിലാണ് പലരും സ്വദേശത്തേക്കു യാത്രയായത്. എന്നാൽ കോവിഡ് മൂലം സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത കുറച്ച് തൊഴിലാളികളുണ്ട്. നിർമാണമേഖല സ്തംഭനാവസ്ഥയിലായ സ്ഥിതിക്ക് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്വം കോൺട്രാക്ടർമാർക്കാണ്.
കൂടാതെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നതിനാൽ കോവിഡ് വ്യാപനത്തിനും സാധ്യതയേറെയാണ്. നിലവിൽ കോവിഡ് വാക്സിനേഷൻ പോലും എടുക്കാത്ത നിരവധിപേർ ഇവർക്കിടയിലുണ്ട്.
അതുകൊണ്ടുതന്നെ സർക്കാർ അടിയന്തരമായി ഇവരുടെ കാര്യത്തിൽ ഇടപെടണമെന്നാണ് കോൺട്രാക്ടർമാരുടെ ആവശ്യം.