ന്യൂഡൽഹി: കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ലഭ്യത ഉറപ്പാക്കാൻ അമ്പതിനായിരം കോടി രൂപയുടെ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആശുപത്രികൾ, ഓക്സിജൻ വിതരണക്കാർ, വാക്സിൻ ഇറക്കുമതിക്കാർ, കോവിഡ് മരുന്നുകൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുൻഗണനാക്രമത്തിൽ ബാങ്കുകൾ 50,000 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ് അറിയിച്ചു. 2022 മാർച്ച് 31 വരെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ബാങ്കുകൾ കോവിഡ് 19 ലോൺ ബുക്ക് തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സാമ്പത്തിക രംഗത്ത് ശക്തമായ തിരിച്ചുവരവ് ആരംഭിച്ചിരുന്ന സാഹചര്യത്തിൽ നിന്നും വീണ്ടും ശക്തമായ പ്രതിസന്ധിയിലേക്കാണ് രാജ്യം മാറുന്നതെന്നും കോവിഡ് സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ജനങ്ങൾക്കും വാണിജ്യ, വ്യാപാര മേഖലയ്ക്കും ഗുണകരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൺസൂൺ സാധാരണ നിലയിലായിരിക്കും എന്ന പ്രവചനം വന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്ക ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.
previous post