കണ്ണൂർ: ജില്ലയിലെ 49 ശതമാനം കുട്ടികളും ദന്തക്ഷയം ബാധിച്ചവരാണെന്ന് പഠന റിപ്പോർട്ട്. അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ് പീഡിയാട്രിക് ഡെന്റിസ്ട്രി വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 6-15 വയസിനിടയിലുള്ള 1947 സ്കൂൾ വിദ്യാർഥികളെ 2019 ഓഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ പരിശോധിക്കുകയും ഫലങ്ങൾ ഇന്ത്യൻ ജേർണൽ ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയുടെ 2021 പുതിയ ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജോലിചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികളിലും ദിവസത്തിൽ ഒന്നിലധികം തവണ മധുരം കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്ന കുട്ടികളിലും ദന്തക്ഷയം കൂടുതലായി കാണുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. എട്ടുവർഷം മുമ്പത്തെ പഠനവുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗത്തിൽ കുറവുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പതിവായി പഞ്ചസാര അടങ്ങിയ ഭക്ഷണരീതികൾ, ഫാസ്റ്റ് ഫുഡുകൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ കുറയ്ക്കുന്നതും ശരിയായ വായ് ശുചീകരണ ശീലവും കുട്ടികളിലെ ദന്തക്ഷയം കുറയ്ക്കുമെന്ന് പീഡിയാട്രിക് ഡെന്റിസ്ട്രി വകുപ്പ് മേധാവി പ്രഫ. സി.പി. ഫൈസൽ പറഞ്ഞു. ഡോ. കെ. നിത്യ, പ്രഫ. സി.പി. ഫൈസൽ, പ്രഫ. ടി.പി. ചന്ദ്രു, പ്രഫ. സോണി കോട്ടായി, ഡോ. ഷബ്നം ഇസ്മായിൽ, ഡോ. ടി.പി. അപർണ തുടങ്ങിയവരും ഡെന്റൽ വിദ്യാർഥികളും പഠനത്തിൽ പങ്കെടുത്തു.