ഇരിട്ടി: വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് ചില ബൂത്തുകളിൽ ആശങ്കയുണ്ടാക്കി. പേരാവൂർ മണ്ഡലത്തിലെ കുന്നോത്ത് യുപി സ്കൂളിലെ 10 എ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിനുണ്ടായ തകരാറ് കാരണം ഒന്നര മണിക്കൂർ പോളിംഗ് വൈകി.
പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. കീഴൂർ വിയുപി സ്കൂളിലെ 59 എ ബൂത്തിലും ഒരുമണിക്കൂറിലേറെ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുമൂലം പോളിംഗ് മുടങ്ങി. പടിയൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ 37ാം നമ്പർ ബൂത്തിലും 20 മിനിറ്റ് നേരം പോളിംഗ് മുടങ്ങി.
യന്ത്രത്തകരാർ മൂലമാണ് പോളിംഗ് മുടങ്ങിയത്. എടൂർ സ്കൂളിലെ ഒരു ബൂത്തിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചിട്ടും, മാസ്ക് നൽകിയിട്ടും വയ്ക്കാതിരുന്ന വോട്ടറെ മാസ്ക് വച്ചാൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചു.
കൂത്തുപറമ്പ്: വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് പല ബൂത്തുകളിലും വോട്ടെടുപ്പ് അല്പസമയത്തേക്ക് തടസപ്പെട്ടു. മെരുവമ്പായിയിലെ 126 നമ്പർ ബൂത്ത്, നീർവേലിയിലെ 129 നമ്പർ ബൂത്ത്, വട്ടിപ്രം 121 എ ബൂത്ത്, വേങ്ങാട് 46 നമ്പർ ബൂത്ത്, ഊർപ്പള്ളി 54 എ നമ്പർ ബൂത്ത്, ആമ്പിലാട്ടെ 32 എനമ്പർ ബൂത്ത്, ചെറുവാഞ്ചേരി വെസ്റ്റ് എൽപി സ്കൂളിലെ 54 എ നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.പിന്നീട് തകരാർ പരിഹരിച്ച ശേഷം വോട്ടെടുപ്പ് പുനഃരാരംഭിച്ചു
പയ്യന്നൂർ: നിയോജക മണ്ഡലത്തിലെ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനാൽ 45 മിനിട്ട് വൈകിയാണ് പോളിംഗ് തുടങ്ങിയത്.
കൂക്കാനം ജിയുപി സ്കൂളിലെ അഞ്ചാം നമ്പർ ബൂത്തിൽ മെഷീൻ തകരാറായതിനാൽ അരമണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. പെരളം എയുപി സ്കൂളിലെ 15-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറായതിനാൽ വോട്ടിംഗ് ഒരു മണിക്കൂർ അഞ്ച് മിനിട്ട് വൈകി.
പെരുമ്പടവ്: മട്ടന്നൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ ആഗസ്തി ഒരു മണിക്കൂറിലേറെ ക്യൂവിൽ നിന്നാണ് വോട്ട് ചെയ്തത്. തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽപ്പെട്ട ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തലവിൽ 48എ ബൂത്തിലെ വോട്ടറാണ് ഇല്ലിക്കൽ ആഗസ്തി. രാവിലെ 6.45 ന് തന്നെ വോട്ടവകാശം വിനിയോഗിക്കാൻ ബൂത്തിലെത്തിയ സ്ഥാനാർഥി ഒന്നാം നമ്പർ വോട്ടറായി സ്ലിപ്പും വാങ്ങി കൈയിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് വോട്ടിംഗ് മെഷീൻ തകരാറിലാണെന്ന വിവരം മനസിലായത്.
7.30 ന് മറ്റൊരു വോട്ടിംഗ് മെഷീൻ എത്തിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാനായത് എട്ടിനാണ്. രാവിലെതന്നെ വോട്ട് ചെയ്ത് തന്റെ മണ്ഡലമായ മട്ടന്നൂരിൽ പോകുവാൻ തയാറെടുപ്പ് നടത്തിയ ഇല്ലിക്കൽ ആഗസ്തിയെ വോട്ടിംഗ് വൈകിയത് ദുരിതത്തിലാക്കി. കുടുംബസമേതമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.