കത്തുന്ന മീനച്ചൂടിൽ ആശ്വാസം പകർന്നു സംസ്ഥാനത്ത് വേനൽമഴ ശക്തമായി. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 50 ശതമാനം അധികമഴയാണ് കേരളത്തിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
29.3 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിൽ സംസ്ഥാനത്തു പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 44.1 മില്ലിമീറ്ററാണ്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും വേനൽമഴ ശക്തിപ്പെട്ടു. മലപ്പുറത്ത് 67 ശതമാനവും തിരുവനന്തപുരത്ത് ഏഴ് ശതമാനവുമാണ് മഴക്കുറവ്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വേനൽമഴ പെയ്തത്. 142 ശതമാനം അധികമഴ. പാലക്കാട്, പത്തനംതിട്ട ജില്ലകളിലും നൂറു ശതമാനത്തിനു മുകളിൽ അധികമഴ പെയ്തു. കാസർഗോഡ്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 50 ശതമാനത്തിനു മുകളിലും അധികമഴ കിട്ടി.