മട്ടന്നൂർ: കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണ അനുമതി റദ്ദാക്കിയ നഗരസഭയുടെ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. അനുമതി റദ്ദാക്കിയത് കെട്ടിട നിർമാണ ചട്ടങ്ങളുടെ ലംഘനവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാണിച്ച് പെർമിറ്റ് ഉടമ കോൺഗ്രസ് നേതാവ് എം.ദാമോദരൻ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ഓഫീസ് നിർമാണം തടയുന്നതിന് സിപിഎമ്മും അവരുടെ ആജ്ഞാനുവർത്തികളായ നഗരസഭാ ഉദ്യോഗസ്ഥരും ചേർന്ന് തുടക്കത്തിലേ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം നേതാക്കൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് നഗരസഭയ്ക്ക് കത്തു നൽകുകയും തുടർന്ന് പെർമിറ്റ് പുതുക്കുന്ന ഫയൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. നഗരസഭാധ്യക്ഷയുടെയും സെക്രട്ടറിയുടെയും ഈ നിയമവിരുദ്ധ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തതിന്റെ ഫലമായാണ് പെർമിറ്റ് പുതുക്കിത്തരാൻ നഗരസഭാ അധികൃതർ നിർബന്ധിതരായത്. പുതുക്കിയ പെർമിറ്റ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സെക്രട്ടറി സ്റ്റേ ചെയ്യുകയായിരുന്നു.
അവധി ദിവസം സിപിഎം പ്രവർത്തകരോടൊപ്പം സ്ഥലത്തെത്തി കെട്ടിട നിർമാണം തടയുകയാണ് സെക്രട്ടറിയുടെ ചുമതല വഹിച്ച സൂപ്രണ്ട് ചെയ്തത്. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള ഒട്ടേറെ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകുകയും അഴിമതി നടത്തുകയും ചെയ്ത നഗരസഭ കോൺഗ്രസ് ഓഫീസ് നിർമാണം തടയുന്നത് രാഷ്ട്രീയക്കളിയാണ്.
ഇത് ജനമധ്യത്തിൽ തുറന്നുകാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വി.ആർ.ഭാസ്കരൻ, ടി.വി.രവീന്ദ്രൻ, എം.ദാമോദരൻ, വി.കുഞ്ഞിരാമൻ, എ.കെ.രാജേഷ്, കെ.വി.ജയചന്ദ്രൻ, കെ.മനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.