കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിൽ ആർഎസ്പി മത്സരിക്കുന്പോൾ ജില്ലയിൽ പാർട്ടി പോരാട്ടത്തിനിറങ്ങുന്നത് 44 വർഷത്തിനു ശേഷം. ഇതിനു മുന്പ് കാസർഗോഡ് കൂടി കണ്ണൂരിന്റെ ഭാഗമായിരുന്ന അവിഭക്ത കണ്ണൂർ ജില്ലയിലായിരുന്നു ആർഎസ്പി മത്സരിച്ചത്. 1984 മേയ് 24നാണ് അവിഭക്ത കണ്ണൂർ ജില്ലയെ വിഭജിച്ച് കാസർഗോഡ് എന്ന പുതിയ ജില്ല രൂപീകരിച്ചത്. ഇതിനു ശേഷമുള്ള കണ്ണൂർ ജില്ലയിലെ ആർഎസ്പിയുടെ കന്നിമത്സരമാണ് മട്ടന്നൂരിലേത്. അവിഭക്ത കണ്ണൂർ ജില്ലയായിരിക്കുന്പോൾ രണ്ടു തവണയാണ് ആർഎസ്പി മത്സരിച്ചത്. 1974 ൽ ഇരിക്കൂർ ഉപതെരഞ്ഞെടുപ്പിൽ ഇ.കെ. നായനാർക്കെതിരേയും 1977 ൽ കൂത്തുപറന്പിൽ പിണറായി വിജയനെതിരേയും അബ്ദുൾ ഖാദർ ആയിരുന്നു മത്സരിച്ചത്.
പിന്നീട് ദീർഘകാലം എൽഡിഎഫിനൊപ്പമായിരുന്നതിനാൽ ജില്ലയിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും യുഡിഎഫിലെത്തിയപ്പോഴാണ് അധികം വൈകാതെ ജില്ലയിൽ സീറ്റ് ലഭിച്ചത്. കയ്പമംഗലത്തിനു പകരം ഒരു സീറ്റ് വേണമെന്ന ആവശ്യം ആർഎസ്പി നേതൃത്വം കോൺഗ്രസിനു മുന്നിൽ വച്ചിരുന്നു. തളിപ്പറന്പിനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ മട്ടന്നൂർ നൽകുകയായിരുന്നു. മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേയുള്ള മത്സരമായതിനാലും മട്ടന്നൂർ ഏറ്റെടുക്കാൻ ആർഎസ്പിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതേസമയം മട്ടന്നൂർ ആർഎസ്പിക്ക് വിട്ടു നൽകിയതിനെതിരേ യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും പ്രതിഷേധം ഉയരുന്നുണ്ട്. മട്ടന്നൂരിൽ സീറ്റ് പ്രതീക്ഷിച്ച ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ പ്രചാരണം തുടങ്ങിയതിനിടെയാണ് സീറ്റ് ആർഎസ്പിക്ക് വിട്ടുനൽകിയത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബ് രക്തസാക്ഷിത്വം വഹിച്ച മട്ടന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്ന വികാരവും പ്രാദേശികമായുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാതകം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു.